കൊല്‍ക്കത്ത: ബംഗാളിലെ അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ടു മന്ത്രിയുടെ അനുയായിയുടെ താമസസ്ഥലത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡിൽ കണ്ടെടുത്തത് 20 കോടിയോളം രൂപ.
തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രി പാര്‍ഥ ചാറ്റര്‍ജിയുടെ അടുത്ത അനുയായി അര്‍പ്പിത മുഖര്‍ജിയുടെ വസതിയിലായിരുന്നു റെയ്ഡ്.
2000, 500 രൂപ നോട്ടുകളുടെ കെട്ടുകളാണു പിടിച്ചെടുത്തത്. ഇവയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. സ്കൂള്‍ സര്‍വീസ് കമ്മിഷന് റിക്രൂട്ട്മെന്റ് അഴിമതിയുമായി ബന്ധപ്പെട്ട പണമാകാം റെയ്ഡില്‍ കണ്ടെടുത്തതെന്നാണു കരുതുന്നതെന്ന് ഇഡി വാർത്താക്കുറിപ്പിൽ അറിയിച്ചു.
നോട്ടെണ്ണൽ യന്ത്രത്തിന്റെ സഹായത്തോടെ പണം എണ്ണിത്തിട്ടപ്പെടുത്താൻ ഇഡി ബാങ്ക് ജീവനക്കാരുടെ സഹായം തേടി.
ഇരുപതോളം മൊബൈല്‍ ഫോണുകൾ സ്ഥലത്തുനിന്ന് പിടിച്ചെടുത്തു. മറ്റൊരു മന്ത്രി പരേഷ് സി.അധികാരി, മണിക് ഭട്ടാചാര്യ എംഎൽഎ തുടങ്ങിയവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും റെയ്ഡ് നടന്നു.
നേരത്തേ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പാർഥ ചാറ്റർജിയെ ആരോപണങ്ങളെ തുടർന്നു വ്യവസായ വകുപ്പിലേക്കു മാറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക