മങ്കിപോക്സ് രോഗത്തെകുറിച്ച് ഇതിനോടകം തന്നെ ഏവരും കേട്ടിരിക്കും. ഇപ്പോള്‍ ദില്ലിയില്‍ ഒരു കേസ് കൂടി സ്ഥിരീകരിച്ചതോടെ ഇന്ത്യയില്‍ നാല് മങ്കിപോക്സ് കേസുകളായിരിക്കുകയാണ്. ഇന്നലെ മങ്കിപോക്സിനെ ലോകാരോഗ്യസംഘടന ആഗോള പകര്‍ച്ചവ്യാധിയായും പ്രഖ്യാപിച്ചിരുന്നു.
എന്താണ് മങ്കിപോക്സ്?
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് എത്തുകയും മനുഷ്യരില്‍ നിന്ന് പിന്നീട് മനുഷ്യരിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതുമായ വൈറല്‍ രോഗമാണിത്. ഏറെ ഗുരുതരമായ അവസ്ഥകളിലേക്ക് നീങ്ങില്ലെങ്കില്‍ പോലും വേദനാജനകമായ അവസ്ഥയാണ് രോഗം മൂലമുണ്ടാവുക. ദിവസങ്ങളോളം ഇത്തരത്തില്‍ തുടരുന്നത് രോഗിയെ ശാരീരികമായും മാനസികമായും ബാധിക്കാം. ഇത്തരത്തിലുള്ള രോഗാനുഭവങ്ങള്‍ പലരും തുറന്ന് പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.
മങ്കിപോക്സ് ലക്ഷണങ്ങള്‍…
രോഗകാരിയായ വൈറസ് ശരീരത്തില്‍ കടന്ന്, 6-13 ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. ഇതിനോടകം തന്നെ ഇയാളുമായി അടുത്തിടപഴകിയിട്ടുള്ള മറ്റൊരാള്‍ക്ക് രോഗബാധയുണ്ടായേക്കാം.
പനി, തലവേദന, മസില് വേദന, കുളിര്, തളര്‍ച്ച, ലിംഫ് നോഡുകളില്‍ വീക്കം എന്നിവയാണ് രോഗലക്ഷണങ്ങള്‍ . ഇതിന് പുറമെ രോഗം മൂര്‍ച്ഛിക്കുമ്പോള്‍ ദേഹത്ത് വിവിധയിടങ്ങളിലായി ചെറിയ കുമിളകള്‍ രൂപപ്പെടുകയും അവയില്‍ പഴുപ്പ് നിറയുകയും ചെയ്യുന്നു. ഇതില്‍ നല്ലരീതിയില്‍ വേദനയനുഭവപ്പെടുകയും ചെയ്യാം. ചിലര്‍ക്ക് ചൊറിച്ചിലുമുണ്ടാകാം.
ഇങ്ങനെ പഴുപ്പ് നിറഞ്ഞ കുമിളകള്‍ അധികവും ജനനേന്ദ്രിയത്തിന്റെ സമീപമായാണ് കാണുകയെന്ന് രോഗാനുഭവം തുറന്ന് പങ്കുവച്ചവര്‍ അറിയിച്ചിരുന്നു. ഇത് വലിയ തോതില്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു.
എങ്ങനെയാണ് മങ്കിപോക്സ് പകരുന്നത്?
നേരത്തെ സൂചിപ്പിച്ചത് പോലെ മൃഗങ്ങളില്‍ നിന്നാണ് ഇത് മനുഷ്യരിലേക്ക് എത്തുന്നത്. ആഫ്രിക്കൻ രാജ്യങ്ങളില്‍ നിന്നായിരുന്നു ഇത് ആദ്യമായി പൊട്ടിപ്പുറപ്പെട്ടത്. 1970കളില്‍ തന്നെ മങ്കിപോക്സ് രോഗംഇത്തരത്തില് സ്ഥിരീകരിക്കപ്പെട്ടതാണ്. പിന്നീട് പല ഇടവേളകളിലും പല രാജ്യങ്ങളിലും അവിടവിടെയായി മങ്കിപോക്സ് കണ്ടെത്തപ്പെട്ടു. അധികവും ആഫ്രിക്കൻ രാജ്യങ്ങളില്‍ തന്നെ.
ഇത്തവണ പക്ഷേ, യൂറോപ്യൻ രാജ്യങ്ങളാണ് കാര്യമായും മങ്കിപോക്സിന്റെ പിടിയിലകപ്പെട്ടിരിക്കുന്നത്.
വൈറസ് ബാധയേറ്റ മൃഗങ്ങളുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് ഇത് മനുഷ്യരിലേക്കുമെത്തുന്നത്. എന്നാലിപ്പോള്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് കൈമാറിക്കൊണ്ടിരിക്കുന്ന അവസ്ഥയാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക