ഹൈദരാബാദ്: സ്കൂൾ വിദ്യാർഥിനിയെ കാറിൽ കൂട്ടം ചേർന്നു പീഡിപ്പിച്ച എംഎൽഎയുടെ മകൻ ഉൾപ്പെടെ നാല് പ്രതികൾക്ക് ജാമ്യം.
ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ചുമതലയുള്ള അഞ്ചാം അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.
കേസിൽ ആകെ 6 പ്രതികളാണ് ഉള്ളത്. പ്രായപൂർത്തിയാകാത്ത അഞ്ചാമത്തെ പ്രതി ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടില്ലാത്തതിനാൽ ജുവനൈൽ ഹോമിൽ തുടരും. കേസിലെ പ്രായപൂർത്തിയായ പ്രതി സൗദൂദ്ദീൻ മാലിക്(18) ചഞ്ചൽഗുഡ ജയിലിൽ ആണ്.
കോടതിയുടെ ഉത്തരവ് ലഭിച്ചതിനു പിന്നാലെ കേസിലെ നാലു പ്രതികളും ചൊവ്വാഴ്ച വൈകുന്നേരത്തോടെ നടപടികൾ പൂർത്തിയാക്കി പുറത്തിറങ്ങി.
മേയ് 28നാണ് പബിൽ നിന്നിറങ്ങിയ പെൺകുട്ടിയെ (17) ബൻജാര ഹിൽസിനു സമീപമുള്ള ഒറ്റപ്പെട്ട പ്രദേശത്ത് പാർക്ക് ചെയ്തിരുന്ന കാറിൽവച്ചു പീഡിപ്പിച്ചത്. സംഭവത്തിനുശേഷം പെൺകുട്ടിയെ പബിനു മുന്നിൽ ഇറക്കിവിടുകയും പെൺകുട്ടി പിതാവിനെ വിളിച്ചു വരുത്തുകയുമായിരുന്നു.
പിതാവിന്റെ പരാതിപ്രകാരമാണു പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. നഗരത്തിലെ സിസിടിവികൾ പരിശോധിച്ചപ്പോൾ പെൺകുട്ടി ആഡംബര കാറിൽ കയറി ബൻജാര ഹിൽസിലെ ബേക്കറിയിലേക്കും തുടർന്ന് യുവാക്കളോടൊപ്പം മറ്റൊരു കാറിലും കയറുന്നതു കണ്ടതായി പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക