ഭോപാൽ: ജബൽപുരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി, സുഹൃത്തിനെയും കൂട്ടിവന്ന് അതിജീവിതയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി.
2020 ൽ 17 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ വിവേക് പട്ടേലാണ് 2 വർഷത്തിനു ശേഷം അതിജീവിതയെ കത്തിമുനയിൽ ബലാത്സംഗം ചെയ്തത്.
വീട്ടിൽ അതിക്രമിച്ചു കയറി പീഡനത്തിന് ഇരയാക്കിയതായും തനിക്കെതിരെ നൽകിയ പരാതി പിൻവലിച്ചില്ലെങ്കിൽ കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയതായും ഇപ്പോൾ 19 വയസ്സ് പ്രായമുള്ള യുവതി പൊലീസിൽ പരാതി നൽകി.
ഒരു മാസം മുൻപാണ് സംഭവം നടന്നത്. പീഡന ദൃശ്യങ്ങൾ പ്രതികൾ മൊബൈലിൽ ചിത്രീകരിച്ചിരുന്നു. 2021 ൽ ആണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വിവേക് പട്ടേൽ ജാമ്യത്തിൽ ഇറങ്ങിയത്.
അതിനു പിന്നാലെ പലവട്ടം ഇയാൾ പെൺകുട്ടിയെ ശല്യപ്പെടുത്തിയിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. പൊലീസിൽ പരാതി നൽകിയെങ്കിലും അവഗണിച്ചു.
പെൺകുട്ടിയുടെ പരാതിക്കു പിന്നാലെ തിങ്കളാഴ്ച വിവേക് പട്ടേലിനും സുഹൃത്തിനുമെതിരെ കൂട്ടബലാത്സംഗത്തിനു കേസെടുത്തതായും പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയെന്നും ഉടൻ തന്നെ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക