ഭോപ്പാൽ: ഇൻഷുറൻസ് തുക തട്ടിയെടുത്ത് കടം വീട്ടുന്നതിനായി ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ.
കടം പെരുകിയതോടെ രക്ഷപ്പെടാൻ വഴി തേടി ഇന്റർനെറ്റിൽ തിരഞ്ഞ യുവാവാണ്, അവിടെ കണ്ട വിഡിയോകളിൽനിന്ന പ്രചോദിതനായി ഭാര്യയെ കൊലപ്പെടുത്തിയത്.
ഭാര്യയ്ക്ക് ഇൻഷുറൻസ് എടുത്ത ശേഷമായിരുന്നു കൊലപാതകം. മധ്യപ്രദേശുകാരനായ ബദരീപ്രസാദ് മീണയാണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ ജൂലൈ 26നു രാത്രി ഒൻപതു മണിയോടെയാണ് മീണയുടെ ഭാര്യ പൂജ വെടിയേറ്റു കൊല്ലപ്പെട്ടത്. സംഭവത്തിനു പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് ഇയാൾ നാലു പേർക്കെതിരെ പരാതി നൽകി. തുടർന്ന് പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണവും ആരംഭിച്ചു.
എന്നാൽ, വിശദമായ അന്വേഷണത്തിൽ ഭർത്താവിന്റെ പ്രവൃത്തികൾ പൊലീസിൽ സംശയം ജനിപ്പിച്ചു. തുടർന്ന് രഹസ്യമായി നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ അണിയറക്കഥ ചുരുളഴിഞ്ഞത്.
കടം പെരുകിയതോടെ അതിൽനിന്ന് രക്ഷപ്പെടാൻ വഴി തേടി ഇയാൾ ഇന്റർനെറ്റിൽ സെർച്ച് ചെയ്തതായി പൊലീസ് കണ്ടെത്തി.
ഇതിനായി ഒട്ടേറെ വിഡിയോകളും ഇയാൾ കണ്ടു. ഇതിൽ ചില വിഡിയോകളിൽനിന്ന് പ്രചോദിതനായാണ് ഇയാൾ ഭാര്യയ്ക്ക് ഇൻഷുറൻസ് എടുത്തശേഷം കൊലപ്പെടുത്തിയത്.
കൊലപാതകവുമായി ബന്ധപ്പെട്ട് മീണ നൽകിയ പരാതിയിൽ പറയുന്ന നാലു പേരും സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്നില്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതോടെയാണ് സംശയമുന ഭർത്താവിലേക്കു നീണ്ടത്.
കൊലപാതകം ആസൂത്രണം ചെയ്യാൻ ഇയാളെ സഹായിച്ച ഒരു സഹായിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക