കൊച്ചി: ദേശീയ പാതയിലെയും പിഡബ്ല്യുഡി റോഡുകളുടെയും അറ്റകുറ്റപ്പണികൾ ഒരാഴ്ചയ്ക്കകം പൂർത്തീകരിക്കണമെന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
റോഡുകളുടെ ശോച്യാവസ്ഥയ്ക്കെതിരായ ഹർജികൾ പരിഗണിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റേതാണ് ഉത്തരവ്. റോഡുകളിലെ മരണങ്ങൾ മനുഷ്യനിർമിത ദുരന്തമാണെന്ന നിരീക്ഷണത്തോടെയാണ് കോടതി കുഴിയടയ്ക്കാൻ ഒരാഴ്ച സമയം അനുവദിച്ചിരിക്കുന്നത്.
ആളുകളെ ഇങ്ങനെ മരിക്കാൻ അനുവദിക്കരുതെന്ന് കോടതി പറഞ്ഞു. കലക്ടർമാരെ വിമർശിച്ച കോടതി, എന്തുകൊണ്ട് നടപടി എടുക്കുന്നില്ലെന്നു ചോദിച്ചു.
ഇന്ത്യയിൽ മറ്റൊരിടത്തും ഇത്രയും മോശമായ ദേശീയപാതയില്ലെന്നും ഹൈക്കോടതി പറഞ്ഞു.
റോഡിലെ അപകടങ്ങളിൽ ആളുകൾ മരിച്ചുകൊണ്ടിരിക്കുകയാണ്. എത്രകാലം ഇതുകണ്ടു നിശബ്ദമായിരിക്കാൻ പറ്റുമെന്നു ചോദിച്ച ഹൈക്കോടതി ജില്ലാ കലക്ടർമാർക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉയർത്തിയത്.
ജില്ലാ കലക്ടർമാർ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നും അപകടങ്ങൾ സംഭവിക്കാനായി കാത്തിരിക്കുകയാണോ എന്നും കോടതി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക