തിരുവനന്തപുരം: തീവ്രന്യൂനമർദം ഛത്തീസ്ഗഡിനും മധ്യപ്രദേശിനും മുകളിൽ ശക്തി കുറഞ്ഞ ന്യൂനമർദമായി ദുർബലമായെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അടുത്ത 24 മണിക്കൂറിൽ ന്യൂനമർദമായി വീണ്ടും ശക്തി കുറയാനാണു സാധ്യത.
ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ ന്യൂനമർദപാത്തി നിലനിൽക്കുന്നുണ്ട്. മൺസൂൺ പാത്തി അതിന്റെ സാധാരണ സ്ഥാനത്തുനിന്നു തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നതിനാൽ, ഇതിന്റെ സ്വാധീനത്താൽ, കേരളത്തിൽ ഓഗസ്റ്റ് 10 മുതൽ 11 വരെ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ കുറവ് വന്നതോടെ പെരിയാർ തീരത്തുള്ളവർ ആശ്വാസത്തിലാണ്. വ്യാഴാഴ്ച മുതൽ മുല്ലപ്പെരിയാറിലെ റൂൾ കർവ് പരിധി 138.4 അടിയാണ്. നിലവിലെ സാഹചര്യത്തിൽ ഈ അളവിലേക്ക് ജലനിരപ്പ് താഴും എന്നാണ് കണക്കുകൂട്ടൽ.
ചൊവ്വാഴ്ച ഉച്ച മുതൽ മഴ മാറി നിൽക്കുന്നതും ആശ്വാസമായി. ഡാമിലേക്കുള്ള നീരൊഴുക്കിലും നേരിയ കുറവുണ്ട്. അതേസമയം 350 ക്യൂമെക്സ് വെള്ളം പുറത്തേക്ക് ഒഴുക്കിയിട്ടും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ കുറവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക