കണ്ണൂർ; സമൂഹത്തിന്റെ ഭാവി നിർണയിക്കുന്ന കുട്ടികളെ, സ്വന്തം അഭിരുചിക്ക് അനുസരിച്ച് വളരാൻ രക്ഷിതാക്കളും അധ്യാപകരും ഒരുപോലെ ശ്രദ്ധ ചെലുത്തണമെന്ന് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
തളിപ്പറമ്പ് മണ്ഡലം സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയുടെ ഭാഗമായി വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുന്ന ‘വിജയത്തിളക്കം’ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയിലൂടെ അങ്കണവാടി മുതൽ ഉന്നതവിദ്യാഭ്യാസം വരെയുള്ള മേഖലകളിൽ വിപ്ലവകരമായ മാറ്റം വരുത്തും. ഭൗതിക, അക്കാദമിക, സാങ്കേതിക രംഗത്ത് മികവ് വർധിപ്പിക്കും. ഇതിലൂടെ കേരളത്തെ ലോകത്തിന്റെ വൈജ്ഞാനിക കേന്ദ്രമായി ഉയർത്തുമെന്നും മന്ത്രി പറഞ്ഞു.
കണ്ണൂർ ഗവ. എഞ്ചിനീയറിങ് കോളേജിൽ സംഘടിപ്പിച്ച പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. എസ്എസ്എൽസി, പ്ലസ് ടു, വിവിധ യൂണിവേഴ്സിറ്റി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും മികവുറ്റ പ്രകടനം കാഴ്ചവച്ച സ്കൂളുകളെയും ഒപ്പം കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ ഡോ ആർ രാജശ്രീ, സംസ്ഥാന ചലച്ചിത്ര അവാർഡിൽ പ്രത്യേക ജൂറി പുരസ്കാരം നേടിയ ഷെറി ഗോവിന്ദ് എന്നിവരെയും ആദരിച്ചു.
ആന്തൂർ നഗരസഭാ ചെയർമാൻ പി മുകുന്ദൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ കെ രത്നകുമാരി, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണൻ, മറ്റ് ജനപ്രതിനിധികൾ, ചലച്ചിത്രതാരം സന്തോഷ് കീഴാറ്റൂർ, എൻജിനീയറിങ് കോളേജ് പ്രിൻസിപ്പാൾ വി ഒ രജനി, വിഭ്യാഭ്യസ വകുപ്പ് ഡി ഡി വിഎ ശശീന്ദ്ര വ്യാസ്, ഡിഇഒ ഇൻ ചാർജ് എം ആശാലത, അജിനോറ ഗ്രൂപ്പ് എംഡി അജി മാത്യു, മന്ത്രിയുടെ മണ്ഡലം പ്രതിനിധി കെ സന്തോഷ്, സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതി കൺവീനർ പി ഒ മുരളീധരൻ മാസ്റ്റർ, എന്നിവർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക