തളിപ്പറമ്പ് മണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയില്‍ കഴിഞ്ഞ ഒരുവര്‍ഷം കൊണ്ട് നടപ്പാക്കിയത് 20.3 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍. മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ‘ഒരുമിച്ച് ഒരുവര്‍ഷം’ എന്ന സമഗ്രമായ വികസന റിപ്പോര്‍ട്ട് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ സിനിമ സംവിധായകന് ഷെറി ഗോവിന്ദിന് നല്കി പ്രകാശനം ചെയ്തു.
തളിപ്പറമ്പിന്റെ വിദ്യാഭ്യാസ രംഗത്തിന് പുതിയ ദിശാബോധം നല്കുന്ന സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതി ജനങ്ങള്‍ സ്വീകരിച്ചതായും വിദ്യാഭ്യാസ മേഖലക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, ടൂറിസം, അടിസ്ഥാന സൗകര്യ വികസനം, കലാ-കായികം, സാംസ്കാരികം തുടങ്ങി എല്ലാ മേഖലകളിലെയും വികസനം കൃത്യമായ ആസൂത്രണത്തിലൂടെയാണ് മുന്നോട്ട് പോവുകയാണെന്നും മന്ത്രി പറഞ്ഞു.
ഒരു വര്‍ഷത്തിനിടെ പശ്ചാത്തല വികസനത്തിന് ജി എച്ച് എസ് എസ് മയ്യില്‍, ടാഗോര്‍ വിദ്യാനികേതന്‍, ജി എച്ച് എസ് എസ് പരിയാരം, ജി എച്ച് എസ് എസ് മൊറാഴ എന്നീ സ്കൂളുകള്‍ക്ക് മൂന്ന് കോടി രൂപ വീതവും ജി എച്ച് എസ് തടിക്കടവ്, ജി എച്ച് എസ് കുറ്റ്യേരി, ജി വി എച്ച് എസ് എസ് കുറുമാത്തൂര്‍ എന്നിവക്ക് ഒരു കോടി രൂപ വീതവും ജി എച്ച് എസ് എസ് ചട്ടുകപ്പാറക്ക് 1.3 കോടി രൂപയും മയ്യില്‍ ജി എച്ച് എസ് സ്കൂള്‍ ഗ്രൗണ്ട് നവീകരണത്തിന് നാല് കോടി രൂപയും അനുവദിച്ചിരുന്നു. ഇതിന് പുറമെ നാല് സ്കൂളുകള്‍ക്ക് വാഹനം വാങ്ങാന്‍ 80 ലക്ഷം രൂപ അനുവദിച്ചു.
ജി എല്‍ പി സ്കൂള്‍ തലവില്‍ 14 ലക്ഷം രൂപ, ജി എച്ച് എസ് തടിക്കടവ് 22 ലക്ഷം രൂപ, ജി എച്ച് എസ് എസ് ചട്ടുകപ്പാറ 22 ലക്ഷം രൂപ, ജി എച്ച് എസ് കുറ്റ്യേരി 22 ലക്ഷം രൂപ എന്നിങ്ങനെ ആണ് തുക അനുവദിച്ചത്.
വെള്ളിക്കീല്‍ ഇക്കോ പാര്‍ക്ക് എട്ട് കോടി ചെലവില്‍ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തും. വെള്ളിക്കീലില്‍ കണ്ടല്‍ ടൂറിസം പദ്ധതി, നടപ്പാത, സൈക്കിള്‍ വേ, അഡ്വഞ്ചര്‍ പാര്‍ക്ക്, കലാകാരന്മാര്ക്കായി ആംഫി തീയ്യറ്റര്‍ തുടങ്ങിയവ ഒരുക്കും. മണ്ണ് ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് എട്ട് കോടി രൂപ മാറ്റിവെച്ചു.
തളിപ്പറമ്പ് പ്രസ് ഫോറത്തില്‍ നടന്ന റിപ്പോര്‍ട്ട് പ്രകാശനത്തില്‍ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണന്, ആന്തൂര്‍ നഗരസഭാ ചെയര്മാന് പി മുകുന്ദന്, മണ്ഡലം പ്രതിനിധി കെ സന്തോഷ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക