കൊച്ചി: കോടതി മാറ്റം ചോദ്യം ചെയ്ത് അതിജീവിത നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് കേരള ഹൈക്കോടതി ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറി.
വിചാരണ സിബിഐ കോടതിയിൽ നിന്ന് ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റിയത് ചോദ്യം ചെയ്താണ് അതിജീവിത കോടതിയെ സമീപിച്ചത്. ജഡ്ജി ഹണി എം വർഗീസ് വിചാരണ നടത്തരുത് എന്നായിരുന്നു ആവശ്യം.
നേരത്തെ മെമ്മറി കാർഡ് കേസിലും ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറിയിരുന്നു. ഇതോടെ അതിജീവിതയുടെ ഹര്‍ജി മറ്റൊരു കോടതി പരിഗണിക്കും.
സെഷൻസ് ജഡ്ജ് ഹണി എം വർഗീസ് വിചാരണ നടത്തിയാൽ നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നും ജഡ്ജിയുടെ ഭർത്താവും കേസിലെ എട്ടാം പ്രതിയായ ദിലീപും തമ്മിൽ ബന്ധമുണ്ടെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.
ഹൈക്കോടതി നേരത്തെ ഒരു ഉത്തരവിലൂടെയാണ് സെഷൻസ് കോടതിയിൽ നിന്ന് കേസ് പ്രത്യക കോടതിയിലേക്ക് മാറ്റിയത്. എന്നാൽ ഈ കേസ് മറ്റൊരു അഡ്മിനിസ്ട്രേറ്റീവ് ഉത്തരവിലൂടെ വീണ്ടും സെഷൻസ് കോടതിയിലേക്ക് മറ്റുകയാണ് ചെയ്തത്.
ഇത് നിയമപരമല്ലെന്നും അതിജീവതയുടെ ഹർജിയിലുണ്ട്. കേസിൽ തീർപ്പുണ്ടാക്കുന്നത് വരെ സെഷൻസ് കോടതിയിലെ വിചാരണ സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയിൽ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക