തിരുവനന്തപുരം: കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും രക്ഷിക്കുന്നത് നരേന്ദ്ര മോദി സർക്കാരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളെ ഞെക്കി കൊല്ലാൻ ശ്രമിക്കുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം ബാലിശമാണെന്നും അദ്ദേഹം പറഞ്ഞു.
സഹകരണ സ്ഥാപനങ്ങളെ അഴിമതിമുക്തമാക്കുക എന്ന ആവശ്യം ഉന്നയിച്ച് ബിജെപി നടത്തിയ സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന് കേന്ദ്രം നൽകിയ സഹായം യുപിഎ സർക്കാരിന്റെ 10 വർഷവുമായി മോദി സർക്കാരിന്റെ 8 വർഷത്തെ താരതമ്യം ചെയ്യാൻ മുഖ്യമന്ത്രി തയാറാണോ?.
കണക്കുകൾ വച്ച് ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയെ ബിജെപി വെല്ലുവിളിക്കുന്നു. കേന്ദ്രം അനുവദിച്ച ഫണ്ടുകൾ ലാപ്സാക്കുകയാണ് സംസ്ഥാനത്തിന്റെ പതിവ്.
ഏറ്റവും കൂടുതൽ കേന്ദ്രവിഹിതവും സഹായവും കേരളത്തിന് നൽകിയത് നരേന്ദ്ര മോദിയാണ്. കോവിഡ് കാലത്ത് പട്ടിണിയിൽ നിന്നും സംസ്ഥാനത്തെ രക്ഷിച്ചത് കേന്ദ്ര സർക്കാരാണ്.
വെന്റിലേറ്ററിലായ പിണറായി വിജയൻ സർക്കാരിനെ ഓക്സിജൻ കൊടുത്ത് രക്ഷിക്കുന്നത് നരേന്ദ്ര മോദി സർക്കാരാണ്. കേന്ദ്രം വായ്പാ പരിധി വർധിപ്പിച്ചതുകൊണ്ട് മാത്രമാണ് കേരളത്തിൽ ശമ്പളം കൊടുക്കാനാവുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക