കാക്കനാട്: സജീവ് കൃഷ്ണനെ കൊലപ്പെടുത്തിയതു താൻ ഒറ്റയ്ക്കാണെന്നു പ്രതി കെ.കെ.അർഷാദ്. പുലർച്ചെ മൂന്നരയോടെ സജീവിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.
ഇന്നലെ വൈകിട്ടു ഫ്ലാറ്റിൽ തെളിവെടുപ്പിനു കൊണ്ടു വന്നപ്പോൾ കൊലപാതക രീതി അർഷാദ് പൊലീസിനോടു വിവരിച്ചു. ലഹരി ഇടപാടു സംബന്ധിച്ച സാമ്പത്തിക തർക്കം നിലവിലുണ്ടായിരുന്നു.
തരാനുള്ള പണം പലതവണ ചോദിച്ചിട്ടും സജീവ് നൽകിയില്ല. കൊലപാതകം നടന്നതിന്റെ തലേന്നാൾ രാത്രിയും പണം ചോദിച്ചെങ്കിലും സജീവ് ഒഴിഞ്ഞു മാറി. പുറത്തു പോയി തിരിച്ചെത്തിയ അർഷാദ് സജീവിനൊപ്പം മുറിയിൽ കിടന്നെങ്കിലും ഉറങ്ങിയില്ല.
മൂന്നരയോടെ സജീവ് ശുചിമുറിയിൽ പോയി തിരികെ വന്നപ്പോൾ വീണ്ടും പണത്തിന്റെ കാര്യം സംസാരിച്ചു. മറുപടി തൃപ്തികരമല്ലാതെ വന്നതോടെ മുറിയിലുണ്ടായിരുന്ന കത്തി കൊണ്ടു തുടരെ കുത്തിയെന്നാണു അർഷാദിന്റെ മൊഴി.
ഉറക്കച്ചടവിൽ ആയിരുന്നതിനാൽ ചെറുത്തു നിൽക്കാനാകും മുൻപേ കുത്തി വീഴ്ത്താൻ കഴിഞ്ഞു. കത്തി കൊലപാതകത്തിനു വേണ്ടി വാങ്ങിയതല്ല. ഫ്ലാറ്റിൽ ഉണ്ടായിരുന്നതാണ്.
മുറിയിലുണ്ടായിരുന്ന ബെഡ്ഷീറ്റും ബ്ലാങ്കറ്റും ഉപയോഗിച്ചു മൃതദേഹം പൊതിഞ്ഞു കെട്ടി ബാൽക്കണിയോടു ചേർന്നു മാലിന്യക്കുഴലുകൾ കടന്നു പോകുന്ന ഭാഗത്തു കുത്തിയിറക്കിയ ശേഷം ഫ്ലാറ്റിൽ നിന്നു കടന്നുകളയുകയായിരുന്നു എന്നാണ് ഇയാൾ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക