നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ലഹരിമരുന്നുമായി പിടിയിലായ പാലക്കാട് സ്വദേശി മുരളീധരൻ നായർ, വനിതകള്‍ നിയന്ത്രിക്കുന്ന രാജ്യാന്തര ലഹരിമാഫിയ സംഘത്തിലെ കണ്ണി.
ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തെ ഇന്ത്യയില്‍ നിയന്ത്രിക്കുന്നത് ഡല്‍ഹിയില്‍ താമസമാക്കിയ വനിതയാണെന്നാണ് വിവരം. രണ്ടു വര്‍ഷത്തിനിടെ ഇരുനൂറു കോടിയിലേറെ വില വരുന്ന ലഹരിമരുന്നുകളാണ് സംഘം ഇന്ത്യയിലേക്ക് കടത്തിയത്.
ലോകമാകെ പടര്‍ന്ന് കിടക്കുന്ന ലഹരിറാക്കറ്റിന്റെ വേരുകളാണ് സിയാലിന്റെ അത്യാധുനിക സ്കാനിങ് യന്ത്രം ഞായറാഴ്ച ചികഞ്ഞെടുത്തത്.
മാരക ലഹരിമരുന്നായ മെഥാക്വിനോൾ രാജ്യങ്ങള്‍ താണ്ടി ഇന്ത്യയിലേക്ക് കൈമറിഞ്ഞെത്തുന്നത് ഒരു മലയാളിയുടെ കയ്യിലൂടെ. രാജ്യാന്തര വിപണിയില്‍ 36 കോടി രൂപ വിലയുള്ള 18 കിലോ മെഥാക്വിനോളുമായാണ് പാലക്കാട് സ്വദേശി മുരളീധരന് നായർ പിടിയിലായത്.
സംഭവത്തിൽ കസ്റ്റംസും കസ്റ്റംസിന്റെ തന്നെ നർകോട്ടിക്സ് വിഭാഗവും സംയുക്ത അന്വേഷണം ആരംഭിച്ചു. മുരളീധരൻ നായരെ തിങ്കളാഴ്ച അങ്കമാലി കോടതി റിമാൻഡ് ചെയ്തു.
സിംബാബ്വേയുടെ തലസ്ഥാനമായ ഹരാരെയിൽ നിന്നാണ് മുരളീധരൻ മെഥാക്വിനോൾ കൊച്ചിയിലേക്കു കൊണ്ടുവന്നത്.
ഖത്തര്‍ വഴി കൊച്ചിയിലെത്തി ഇവിടെനിന്ന് ഡല്‍ഹിയില്‍ എത്തിക്കാനായിരുന്നു പദ്ധതി. രണ്ടു ബാഗുകള്‍ക്കടിയില്‍ രഹസ്യ അറയില്‍ ഒളിപ്പിച്ചായിരുന്നു ലഹരിക്കടത്ത്.
ഡൽഹിയിൽ മുരളീധരനില്‍നിന്നു ലഹരിമരുന്ന് ഏറ്റുവാങ്ങാൻ കാത്തിരുന്ന ഇമ്മാനുവേല ഒമിഡ് എന്ന നൈജീരിയൻ യുവതിയെ അവർ താമസിക്കുന്ന ഹോട്ടലിൽ നിന്ന് ഡൽഹിയിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. ഇവരെ ഇന്നു കൊച്ചിയിലെത്തിക്കും. ഇവരില്‍ നിന്നാണ് ലഹരിക്കടത്ത് സംഘത്തിലെ തലൈവിയെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്.
ലണ്ടനിലുള്ള ജെന്നിഫര്‍ എന്ന വനിതയാണ് ഇടപാടുകൾ മുഴുവൻ നിയന്ത്രിക്കുന്നത്. ഇവരുടെ കീഴില്‍ ഓരോ രാജ്യത്തും തലവന്മാര്. ഡല്‍ഹിയില്‍ സോഫിയ എന്ന പേരുള്ള സ്ത്രീയാണ് ഇടപാടുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതെന്നാണ് സൂചന.
നൈജീരിയൻ യുവതിയെ അയച്ചതും സോഫിയയാണെന്നാണ് വിവരം. മുരളീധരനും ഇമ്മാനുവേല ഒമിഡും ഉള്‍പ്പെടെയുള്ളവര്‍ കാരിയര്‍മാരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക