അഴിമതിയിൽ വശംകെട്ട ജനത്തിന്റെ വലിയൊരു അത്താണിയാണ് ലോകായുക്ത നിയമ ഭേദഗതി ബിൽ പാസാകുന്നതോടെ ദുർബലമാകുന്നത്. അഴിമതിക്കാരുടെ കൊള്ളരുതായ്മ പുറത്തുകൊണ്ടുവരാൻ മാർഗമില്ലാതാകുമെന്ന് കെമാല് പാഷ.
ലോകായുക്ത നിയമ ഭേദഗതി ബിൽ പാസാകുന്നതോടെ ലോകായുക്തയെക്കൊണ്ട് ജനങ്ങൾക്ക് ഒരു പ്രയോജനവും ഇല്ലാതെയാകും. ശുപാർശ അധികാരം മാത്രമുള്ള സാധാരണ കമ്മിഷനായി ഇത് അധഃപതിക്കും.
നിർദിഷ്ട ഭേദഗതി ബില്ലിലെ 5–ാം വകുപ്പാണ്, അഴിമതി ചോദ്യം ചെയ്യുന്ന ജനങ്ങൾക്കു വലിയ ദോഷം ചെയ്യുക. ലോകായുക്തയ്ക്കു പ്രഖ്യാപനങ്ങൾ (ഡിക്ലറേഷൻ) നടത്താൻ സാധ്യമാണെന്നുള്ള ലോകായുക്ത നിയമത്തിലെ 14–ാം വകുപ്പ് ഭേദഗതി ചെയ്യാനാണ് ഇത് ഉപയോഗിക്കുന്നത്.
ലോകായുക്തയ്ക്കു മുന്നിൽ ഉന്നയിക്കുന്ന പരാതികൾ 12 (1) വകുപ്പിന്റെ പരിധിയിലും ആരോപണങ്ങൾ 12 (3) വകുപ്പിന്റെ പരിധിയിലുമാണു വരുന്നത്. ബന്ധുനിയമന വിവാദത്തിൽ മുൻമന്ത്രി കെ.ടി.ജലീലിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണം 12 (3) വകുപ്പിന്റെ പരിധിയിൽ വരുന്നതായിരുന്നു.
അന്വേഷണം നടത്തി ബോധ്യപ്പെടുന്ന കാര്യം അധികൃതർക്കു റിപ്പോർട്ട് ആക്കി നൽകാൻ ഈ വകുപ്പനുസരിച്ചു കഴിയും. ഈ റിപ്പോർട്ടിൽ പൊതുസേവകർ സ്ഥാനം ഒഴിയണമെന്നു പ്രഖ്യാപനം നടത്താൻ സാധ്യമാണെന്നു വ്യക്തമാക്കുന്ന 14–ാം വകുപ്പിലാണു നിർദിഷ്ട ഭേദഗതി വരിക.
ലോകായുക്തയുടെ നിഗമനങ്ങൾ റിപ്പോർട്ടാക്കി ഉത്തരവാദപ്പെട്ട അധികാരികൾക്കു നൽകിയാൽ 3 മാസത്തിനകം നടപടിയെടുത്തു ലോകായുക്തയെ അറിയിക്കണം എന്നതായിരുന്നു ഇതുവരെ നിലനിന്ന സാഹചര്യം. മുഖ്യമന്ത്രിയുടെ കാര്യത്തിൽ ഈ അധികാരി ഗവർണറാണ്.
മന്ത്രിമാരുടെയും വകുപ്പു സെക്രട്ടറിമാരുടെയും കാര്യത്തിൽ മുഖ്യമന്ത്രിയും. സർക്കാർ ഉദ്യോഗസ്ഥരുടെ കാര്യത്തിൽ സർക്കാരിനാണ് അധികാരം. ആരോപണം ശരിയാണെന്നു ലോകായുക്തയുടെ പ്രഖ്യാപനം വന്നാൽ മുഖ്യമന്ത്രിയോ മന്ത്രിമാരോ സ്ഥാനം ഒഴിയാൻ നിർബന്ധിതരായിരുന്നു.
ഈ വകുപ്പിൽ വെള്ളം ചേർക്കാൻ ലക്ഷ്യമിട്ടുള്ള നിർദിഷ്ട ഭേദഗതി ബില്ലിലെ അഞ്ചാം വകുപ്പ് പ്രാബല്യത്തിൽ വരുന്നതോടെ സാഹചര്യം മാറും. ലോകായുക്തയുടെ റിപ്പോർട്ട് ഉത്തരവാദപ്പെട്ട അധികാരിക്കു സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാം എന്ന സ്ഥിതി വരും.
മുഖ്യമന്ത്രി സംരക്ഷിക്കാനുണ്ടെങ്കിൽ ഏതു മന്ത്രിക്കും പേടി വേണ്ട. ഗവർണർ സംരക്ഷിക്കാനുണ്ടെങ്കിൽ മുഖ്യമന്ത്രിയും പേടിക്കേണ്ടി വരില്ല.
പക്ഷേ, ഗവർണറുടെ കാര്യത്തിൽ അത്ര ഉറപ്പില്ലാത്തതു കൊണ്ടാകാം, മുഖ്യമന്ത്രിയെ സംബന്ധിച്ച് ഉത്തരവാദപ്പെട്ട അധികാരി ഗവർണർ എന്നതു മാറ്റി നിയമസഭ ആക്കുമെന്നുപോലും ഒടുവിൽ കേൾക്കുന്നു.
ലോകായുക്തയുടെ പല്ലും നഖവും ഊരിയെടുക്കുന്നതിനു തുല്യമാണിത്. അഴിമതിയിൽ പൊറുതിമുട്ടുന്ന ജനങ്ങൾക്ക് അത്താണിയായിരുന്ന വലിയൊരു നിയമ സംവിധാനം ഇതോടെ നോക്കുകുത്തിയായി മാറും.
അഴിമതിക്കാരുടെ കൊള്ളരുതായ്മകൾ പുറത്തുകൊണ്ടുവരാനുള്ള മാർഗം അടയും എന്നതിൽ സംശയം വേണ്ട.
പ്രതികരിക്കാൻ ഇവിടെ എഴുതുക