ജില്ലാ പ്രവാസി പരാതി പരിഹാര കമ്മിറ്റി യോഗം 12 അപേക്ഷകൾ പരിഗണിച്ചു. മൂന്നെണ്ണം തീർപ്പാക്കി. ബാക്കിയുള്ളവ വീണ്ടും പരിശോധിക്കും. പ്രവാസി പെൻഷൻ, ചികിത്സാ സഹായം, വിദേശത്ത് നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾ തിരിച്ച് ലഭ്യമാക്കൽ തുടങ്ങിയ വിഷയങ്ങളാണ് യോഗത്തിൽ പ്രധാനമായും ഉന്നയിച്ചത്.
പെൻഷൻ, ചികിത്സ സഹായം എന്നിവ സംബന്ധിച്ച അപേക്ഷകളാണ് തീർപ്പാക്കിയത്. മലയാളികളായ 18 മുതൽ 60 വയസ് വരെ പ്രായമുള്ള വിദേശത്ത് ജോലി ചെയ്യുന്നവർക്കും നാട്ടിൽ തിരിച്ചെത്തിയവർക്കും പെൻഷന് അപേക്ഷിക്കാമെന്നും ഇതിനായി പ്രവാസി ക്ഷേമ ബോർഡിൽ അംഗത്വമെടുക്കണമെന്നും നോർക്ക റൂട്ട്സ് അധികൃതർ പറഞ്ഞു.
നിലവിൽ വിദേശത്ത് ജോലി ചെയ്യുന്നവർ 350 രൂപയും മടങ്ങി വന്നവർ 200 രൂപയുമാണ് പ്രതിമാസം അംഗത്വ വിഹിതമായി അടക്കേണ്ടത്. 60 വയസിന് ശേഷം 3500 രൂപ മുതൽ 7500 രൂപ വരെ പ്രതിമാസ പെൻഷൻ ലഭിക്കും. ചുരുങ്ങിയത് അഞ്ച് വർഷമെങ്കിലും അംഗത്വ വിഹിതം അടക്കണം. പ്രവാസി ക്ഷേമ ബോർഡിൽ അംഗമാകാൻ www.pravasikerala.org എന്ന വെബ് സൈറ്റ് വഴി രജിസ്റ്റർ ചെയ്യാമെന്നും അധികൃതർ പറഞ്ഞു. രണ്ട് മാസത്തിൽ ഒരിക്കലാണ് കമ്മറ്റി സിറ്റിംഗ് നടത്തുന്നത്.
കലക്ടറേറ്റിൽ നടന്ന യോഗത്തിൽ എഡിഎം കെ കെ ദിവാകരൻ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻറ് ഡയറക്ടർ ടി ജെ അരുൺ, നോർക്ക റൂട്ട്സ് പ്രതിനിധികളായ അബ്ദുൾ നാസർ വാക്കയിൽ, എം പ്രശാന്ത്, കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡ് പ്രതിനിധി ടി രാഗേഷ്, കണ്ണൂർ സിറ്റി അസി. പൊലീസ് കമ്മീഷണർ ധനജ്ഞയ ബാബു എന്നിവർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക