നടൻ ബാലയുമായി ബന്ധപ്പെട്ട രസകരമായൊരു ഓർമ പങ്കുവയ്ക്കുന്ന ടിനി ടോമിന്റെയും രമേഷ് പിഷാരടിയുടെയും വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
2012-ല്‍ ബാല തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ഹിറ്റ് ലിസ്റ്റ്’ എന്ന സിനിമയിലേക്ക് തന്നെ അഭിനയിക്കാന്‍ ക്ഷണിച്ചതുമായി ബന്ധപ്പെട്ട രസകരമായ ഓര്‍മകളാണ് ടിനി ഓർത്തെടുത്തത്.
ടിനി ടോം- രമേഷ് പിഷാരടി വിഡിയോ വൈറലായതോടെ ടിനിയെ വിളിച്ച എല്‍ദോ ആരെന്നായിരുന്നു പ്രേക്ഷകരുടെ സംശയം. പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളറായ എൽദോ സെൽവരാജ് ആണ് ടിനി ടോമിനെ വിളിച്ച ആ എൽദോ.
വർഷങ്ങളുടെ മധുര ഓർമ നൽകിയതിന് ടിനി ടോമിന് നന്ദിയെന്ന് വൈറൽ വിഡിയോ പങ്കുവച്ച് എല്‍ദോ കുറിച്ചു.
സമൂഹമാധ്യമങ്ങളിൽ വൈറലായ ടിനി ടോമിന്റെ വാക്കുകൾ ചുവടെ:
‘‘എട്ടൊൻപത് വർഷം മുൻപാണ്, ബാല ഒരു പടം നിർമിക്കുന്നു, ബാല തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നതും. ഒരു ദിവസം എന്നെ വിളിച്ചിട്ട് പറഞ്ഞു, ടിനിയേട്ടാ നമ്മള് ഫ്രണ്ട്സ് സെറ്റപ്പില്‍ അതായത് നാന്, പ്രിത്തിരാജ്, ഉണ്ണിമുകുന്ദൻ, അണൂപ് മേനാൻ എന്നിവരെല്ലാം ചേർന്നൊരു പടം ചെയ്യുന്നു. നിങ്ങളുടെ പേമെന്റ് എത്രയാണെന്ന് പറയൂ, എക്സിക്യൂട്ടിവ് എൽദോ വിളിക്കുമെന്നു പറഞ്ഞു.
എൽദോ വിളിച്ചു, എത്ര ദിവസം ഉണ്ടാവും ഷൂട്ടെന്ന് ചോദിച്ചപ്പോൾ നാലഞ്ചു ദിവസം ഉണ്ടാകുമെന്ന് പറഞ്ഞു. ഒരു 3-4 രൂപ കിട്ടില്ലെ എന്ന് ഞാൻ ചോദിച്ചപ്പോൾ ഇപ്പോ പറയാമെന്ന് പറഞ്ഞ് എൽദോ വച്ചു.
കുറച്ചു കഴിഞ്ഞപ്പോൾ ബാല വിളിച്ച്, നിങ്ങൾ മൂന്നു നാലുരൂപ ചോദിച്ചോ, നിങ്ങള്‍ കമ്മിയായിട്ട് പറയ്, നാന്, പ്രിത്തിരാജ്, ഉണ്ണിമുകുന്ദൻ, അണൂപ് മേനാന്… എല്ലാവരും ചേർന്ന് …
എനിക്ക് പേടിയായി, കാശ് കൂടുതൽ ചോദിച്ചാൽ ആ ബെൽറ്റിൽ നിന്ന് ഞാൻ ഔട്ടാവുമോ? ഞാൻ പകുതിയാക്കി, എൽദോയോട് ഒരു രണ്ടു രൂപയെന്ന് പറഞ്ഞു. അതു കഴിഞ്ഞപ്പോൾ വീണ്ടും ബാല, നിങ്ങൾ രണ്ടു രൂപ ചോദിച്ചോ, നാന്, പ്രിത്തിരാജ്, ഉണ്ണിമുകുന്ദൻ, അണൂപ് മേനാന്…
പിന്നെയും എൽദോ വിളിച്ചു, ഞാനൊരു ഒരു രൂപ പറഞ്ഞു. ബാല വീണ്ടും അതേ ഡയലോഗ്… ഒടുവിൽ എനിക്ക് ടെൻഷനായി, ഞാൻ കാരണം ഇനി ഒരു അവസരം പോവേണ്ട എന്നോർത്ത് ഞാൻ വന്ന് അഭിനയിക്കാമെന്ന് പറഞ്ഞു.
അങ്ങനെ ഷൂട്ട് കഴിഞ്ഞ് പോവാൻ നേരം ഞാൻ ട്രാവലിങിന്റെ പൈസ ചോദിച്ചപ്പോൾ അവൻ വീണ്ടും വന്നേക്കുന്നു, നാന്, പ്രിത്തിരാജ്, ഉണ്ണിമുകുന്ദൻ, അണൂപ് മേനാന്…’’
പിന്നീട് ഈ കഥ സൂരാജ് വെഞ്ഞാറമൂട് അടക്കമുള്ളവർ വേറെ ലെവലിലേക്ക് അവതരിപ്പിച്ച് സിനിമാ ചങ്ങാതിമാർക്കിടയിൽ വൈറലായ കാര്യവും ടിനി പറഞ്ഞു.
‘‘ഈ കഥ പിന്നീട് സുരാജ് ഒക്കെ വളർത്തി വലുതാക്കി വേറെ കഥയാക്കി. ഉച്ചയ്ക്ക് മീൻകറി ചോദിച്ചപ്പോൾ പുള്ളി വീണ്ടും വന്ന്, നിങ്ങള്‍ മീൻകറി ചോദിച്ചാ…നാന്, പ്രിത്തിരാജ്, ഉണ്ണിമുകുന്ദൻ, അണൂപ് മേനാന്…’’
ഇങ്ങനെയൊക്കെയാണെങ്കിലും, യഥാർഥ ജീവിതത്തിൽ ബാല തന്റെ നല്ല സുഹൃത്താണെന്നും സിനിമ കഴിഞ്ഞപ്പോൾ തനിക്ക് നല്ല കാശ് തന്നെന്നും ടിനി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക