ദുബായ്: ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെ തോൽപിച്ച് കരുത്തുകാട്ടിയ ഇന്ത്യൻ സംഘത്തിന്റെ അടുത്ത ഇര ഹോങ്കോങ് എന്ന കുഞ്ഞൻ ടീം.
ട്വന്റി20 റാങ്കിങ്ങിൽ ഇരുപതാം സ്ഥാനക്കാരായ ഹോങ്കോങ് നിലവിലെ ഫോമിൽ, ലോക റാങ്കിങ്ങിൽ ഒന്നാമതുള്ള ടീം ഇന്ത്യയ്ക്കു ഒരു വെല്ലുവിളിയല്ല.
എന്നാൽ 4 വർഷം മുൻപ് നടന്ന ഒരു ഏഷ്യാ കപ്പ് മത്സരത്തിന്റെ ഓർമകളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാകും അവർ കളത്തിലിറങ്ങുക.
ഏകദിന ഫോർമാറ്റിൽ നടന്ന 2018 ഏഷ്യാ കപ്പ് മത്സരത്തിൽ ഇന്ത്യയെ വിറപ്പിച്ചശേഷമാണ് ഹോങ്കോങ് കീഴടങ്ങിയത്. അന്ന് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 285 റൺസ് നേടിയപ്പോൾ ഹോങ്കോങ് 8 വിക്കറ്റ് നഷ്ടത്തിൽ 259 റൺസെടുത്തു.
കെ.എൽ.രാഹുൽ ഉൾപ്പെടെ ഇന്ത്യൻ ബാറ്റർമാർക്കു ലോകകപ്പിന് മുൻപ് ഫോം വീണ്ടെടുക്കാനുള്ള സുവർണാവസരമാണ് ഇന്നത്തെ മത്സരം.
പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഈ വർഷത്തെ തന്റെ ആദ്യ ട്വന്റി20 കളിച്ച രാഹുൽ ഗോൾഡൻ ഡക്കായി പുറത്തായിരുന്നു.
പാക്കിസ്ഥാനെതിരെ സ്ട്രൈക്ക് റേറ്റിൽ പിന്നാക്കം പോയ രോഹിത് ശർമയിൽ നിന്നും വിരാട് കോലിയിൽ നിന്നും ബാറ്റിങ് വെടിക്കെട്ട് പ്രതീക്ഷിച്ചാണ് ആരാധകർ ഇന്നത്തെ മത്സരത്തിനായി കാത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക