മുംബൈ: മികച്ച ഫോമിലുള്ള സൂര്യകുമാർ യാദവ് ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ടീം ഇന്ത്യയ്ക്കായി മൂന്നാമത് ബാറ്റു ചെയ്യാനിറങ്ങണമെന്നു മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഒരാൾ ഫോമിലേക്കു തിരികെ വരുന്നതു മറ്റൊരാളുടെ പ്രകടനത്തെ ബാധിക്കരുതെന്നും ഗംഭീർ ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു.
‘‘ഇങ്ങനെ പറയാൻ എനിക്കൊരു കാരണമുണ്ട്. ഒരാൾക്കു ഫോമിലേക്കു തിരികെയെത്തുന്നതിനു വേണ്ടി മറ്റൊരാളുടെ ഫോം വച്ചു കളിക്കരുത്.
ഇംഗ്ലണ്ടിൽ എല്ലാവരും ബുദ്ധിമുട്ടിയപ്പോൾ സൂര്യകുമാർ യാദവ് അവിശ്വസനീയമായ പ്രകടനമാണു പുറത്തെടുത്തത്. വെസ്റ്റിൻഡീസിലും നന്നായി കളിച്ചു. സൂര്യകുമാർ യാദവിന് ഇപ്പോൾ തന്നെ 30 വയസ്സു പ്രായമുണ്ട്. അല്ലാതെ 21, 22 വയസ്സല്ല.
അദ്ദേഹത്തിന്റെ കയ്യിൽ കളിക്കാനായി ഇനി ഒരുപാടു സമയം ബാക്കിയില്ല. സൂര്യയെ മൂന്നാം നമ്പരിൽ ബാറ്റിങ്ങിന് ഇറക്കൂ. മികച്ച പരിചയ സമ്പത്തുള്ള വിരാട് കോലിക്ക് ഇപ്പോഴും നാലാമനായി കളിക്കാനിറങ്ങാൻ സാധിക്കും.
ലോകകപ്പ് ക്രിക്കറ്റ് വരെ സൂര്യകുമാർ മൂന്നാമനായി ബാറ്റു ചെയ്യണമെന്നാണു ഞാൻ കരുതുന്നത്. എന്തു ഫലമാണു ലഭിക്കുകയെന്നു നമുക്കു നോക്കാം’’– ഗൗതം ഗംഭീർ വ്യക്തമാക്കി.
ട്വന്റി20 ലോക റാങ്കിങ്ങിൽ മൂന്നാമതുള്ള സൂര്യകുമാർ മികച്ച ഫോമിലാണ്. ഏഷ്യാ കപ്പിലെ രണ്ടാം മത്സരത്തിൽ ഹോങ്കോങ്ങിനെതിരെ 26 പന്തിൽ 68 റൺസെടുത്തു സൂര്യകുമാർ പുറത്താകാതെ നിന്നു.
ആറു വീതം സിക്സും ഫോറും നേടിയാണു താരം ഇന്ത്യയ്ക്കായി സ്കോർ ഉയർത്തിയത്. അവസാനത്തെ അഞ്ച് ഓവറിൽ മാത്രം 78 റൺസാണ് കോലിയും സൂര്യയും ചേർന്ന് അടിച്ചെടുത്തത്.
ഹാരൂൺ അർഷദ് എറിഞ്ഞ 20–ാം ഓവറിൽ നാല് സിക്സുകളടക്കം 26 റൺസ് നേടിയായിരുന്നു സൂര്യകുമാറിന്റെ ബാറ്റിങ്.
44 പന്തിൽ 59 റൺസെടുത്ത വിരാട് കോലിയും അർധസെഞ്ചറി തികച്ചു. ഹോങ്കോങ്ങിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 192 റൺസാണെടുത്തത്.
മറുപടി ബാറ്റിങ്ങിൽ ഹോങ്കോങ്ങിന്റെ പോരാട്ടം അഞ്ചിന് 152 റൺസിൽ അവസാനിച്ചു. 40 റൺസിന്റെ വിജയം ഇന്ത്യയ്ക്കു സ്വന്തം. രണ്ടാം ജയത്തോടെ ഇന്ത്യ ഏഷ്യാ കപ്പിന്റെ സൂപ്പർ ഫോറിലേക്കും കടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക