ലാഹോർ: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം താരം ഹർഭജൻ സിങ് ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഇൻസമാം ഉൽ ഹഖ്.
പാക്കിസ്ഥാൻ അൺടോൾഡ് എന്ന ട്വിറ്റർ ഹാൻഡിൽ ആണ് ഇൻസമാം ഉൽ ഹഖിന്റെ വിഡിയോ പോസ്റ്റ് ചെയ്തത്.
പാക്ക് മതപണ്ഡിതൻ താരിഖ് ജമീലിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായ ഹർഭജൻ മതമാറ്റത്തിനുള്ള ആഗ്രഹം പങ്കുവച്ചിരുന്നതായും ഇൻസമാം ഉൽ ഹഖ് വിഡിയോയിൽ പറയുന്നു.
‘‘ ഇന്ത്യൻ ടീമിന്റെ പാക്ക് പര്യടനത്തിനിടെ പാക്ക് താരങ്ങൾ നിസ്കരിക്കുന്ന സ്ഥലം സഹീർ ഖാൻ, ഇർഫാൻ പത്താൻ, മുഹമ്മദ് കൈഫ് എന്നീ താരങ്ങൾ പതിവായി സന്ദർശിച്ചിരുന്നു. പിന്നീട് ഇവർക്കൊപ്പം നാല് താരങ്ങൾ കൂടി ഇവിടെയെത്തി.
ആ കൂട്ടത്തിൽ ആയിരുന്നു ഹർഭജനും ഉണ്ടായിരുന്നത്. നിസ്കാരം അടക്കമുള്ള ആരാധന കർമങ്ങൾ വീക്ഷിക്കാനാണു താരങ്ങൾ അവിടെ എത്തിയിരുന്നത്. മതപണ്ഡിതൻ താരിഖ് ജമീൽ ആണ് പ്രാർഥനകൾക്ക് നേതൃത്വം നൽകിയിരുന്നത്.
നിസ്കാരത്തിനു ശേഷമുള്ള അദ്ദേഹത്തിന്റെ മതപ്രഭാഷണം ഹർഭജനെ വല്ലാതെ ആകർഷിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രവർത്തനത്തിലും പ്രഭാഷണത്തിലും ആകൃഷ്ടനായാണ് ഇസ്ലാം മതം സ്വീകരിക്കാനുള്ള ആഗ്രഹം ഹർഭജൻ തന്നോട് വെളിപ്പെടുത്തിയത്’’–ഇൻസമാം ഉൽ ഹഖ് വിഡിയോയിൽ പറയുന്നു.
എന്നാൽ തന്റെ കോലവും പ്രവർത്തനങ്ങളും നേരിട്ട് അനുഭവിച്ചതിനു ശേഷമാണ് ഹർഭജൻ തീരുമാനം മാറ്റിയതെന്നും ഇൻസമാം ഉൽ ഹഖ് വിഡിയോയിൽ പറഞ്ഞു.
മുസ്ലിംകളുടെ പ്രവർത്തനം കണ്ടാണ് മറ്റുള്ളവർ മതത്തിൽനിന്ന് അകലുന്നതെന്നു വിശദീകരിക്കാനായിരുന്നു ഇൻസമാം ഈ അനുഭവം പങ്കുവച്ചത്. എന്നാൽ ഈ വെളിപ്പെടുത്തലിനെ കുറിച്ച് ഹർഭജൻ പ്രതികരിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക