സൂപ്പർ താരങ്ങൾക്കൊപ്പം തന്നെ അഭിനയം കൊണ്ട് മലയാളി മനസിനെ കീഴടക്കുന്ന നിരവധി അനുഗ്രഹീത നടന്മാർ ഉള്ള ഒന്നാണ് മലയാളം സിനിമ. അത്തരം നടന്മാരിൽ പ്രമുഖനാണ് ബിജു മേനോൻ. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ ദേശീയപുരസ്കാരത്തിനും ബിജു മേനോൻ ഇപ്പോൾ അർഹനായിരിക്കുകയാണ്.
നടന്റെ ഏറ്റവും പുതിയ ചിത്രമായ ഒരു തെക്കൻ തല്ലു കേസിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ബിജു മേനോൻ നൽകിയ അഭിമുഖത്തിൽ അദ്ദേഹത്തിന് കുട്ടിക്കാലത്തു ഉണ്ടായ വൈകാരികമായ ഒരു അനുഭവത്തെ പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ്.
‘ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്ത് ഇരുമ്പഴികള്‍ എന്ന സിനിമ കാണാന്‍ തൃശൂര്‍ ജോസ് തിയറ്ററിലേക്ക് പോയി. ഗേറ്റിന് മുന്നില്‍ വലിയ തിരക്കാണ്. ഗേറ്റ് തുറന്നതും ഇടംവലം നോക്കാതെ ടിക്കറ്റ് കൗണ്ടറിലേക്ക് ഓടി.
പെട്ടെന്നൊണ് പിന്നില്‍ ആജാനുബാഹിയായ ഒരാള്‍ എന്റെ കൈയ്യില്‍ പിടിച്ച് വലിക്കുന്നത്. തിരിഞ്ഞ് നോക്കിയതും കരണം നോക്കി അദ്ദേഹം ഒരടി അടിക്കുകയും ചെയ്തു. അപ്പോഴാണ് തന്റെ കൈയ്യില്‍ കുരുങ്ങി കിടന്ന അദ്ദേഹത്തിന്റെ വലിയ സ്വര്‍ണമാല ശ്രദ്ധയില്‍പ്പെടുന്നത്. ബഹളത്തിനിടയില്‍ എങ്ങനെയോ പൊട്ടിപ്പോയ മാല ഞാന്‍ തട്ടിപ്പറിച്ചതാണെന്ന് കരുതിയാണ് അദ്ദേഹം അടിച്ചത്.
അന്ന് ഞാൻ വാവിട്ട് കരയുന്ന അവസ്ഥ വരെ ഉണ്ടായി. പിന്നെ യൂണിഫോമിട്ട് സിനിമയ്ക്ക് വന്ന പയ്യന്റെ നിരപരാധിത്വം ചുറ്റും കൂടി നിന്നവര്‍ക്ക് മനസിലായി. അതോടെയാണ് പ്രശ്നം അവസാനിക്കുന്നത്. അന്ന് സിനിമ പോലും കാണാന്‍ നില്‍ക്കാതെയാണ് ഞാൻ വീട്ടിലേക്ക് തിരിച്ചോടിയത്. ആ അടിയുടെ ഓര്‍മ്മ ഏറെ നാള് എന്റെ മനസിനെ വേദനിപ്പിച്ച് അങ്ങനെ തന്നെ കിടന്നിരുന്നു. ” ബിജു മേനോൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക