ഷാർജ : കെട്ടിടത്തിന്റെ പതിമൂന്നാം നിലയിൽ ജനലിൽ തൂങ്ങിക്കിടന്ന അഞ്ചുവയസ്സുകാരനെ രക്ഷിക്കാൻ സഹായിച്ച സുരക്ഷാ ജീവനക്കാരനെയും വഴിയാത്രക്കാരനെയും ഷാർജ പൊലീസ് ആദരിച്ചു.
എമിറേറ്റിലെ റെസിഡൻഷ്യൽ കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ മുഹമ്മദ് റഹ്മത്തുള്ള, വഴിയാത്രക്കാരൻ ആദിൽ അബ്ദുൾ ഹഫീസ് എന്നിവരെ ഷാർജ പോലീസ് മേധാവിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ആദരിച്ചു. രണ്ടുപേരും പ്രവാസികളാണ്.
കെട്ടിടത്തിന്റെ അരികിലൂടെ നടക്കുകയായിരുന്ന ആദിൽ അബ്ദുൾ ഹഫീസിന്റെ ശ്രദ്ധയിൽ പെട്ടത് ഉയർന്ന നിലയിലുള്ള ഫ്ളാറ്റിന്റെ ജനലിൽ അപകടകരമായി തൂങ്ങിക്കിടക്കുന്ന കുട്ടിയെയാണ്. ഉടൻ തന്നെ മുഹമ്മദ് റഹ്മത്തുള്ളയെ വിവരമറിയിച്ചതിനെ തുടർന്ന് ഇരുവരും ഫ്ലാറ്റിലേക്ക് ഓടിയെങ്കിലും ഫ്ലാറ്റ് പൂട്ടിയിരുന്നു. തുടർന്ന് കുട്ടിയുടെ പിതാവിനെ വിവരമറിയിച്ചു. അദ്ദേഹത്തിന്റെ അനുവാദത്തോടെ വാതിൽ ചവിട്ടിപ്പൊളിച്ചാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
അഞ്ച് വയസ്സുള്ള സിറിയൻ ബാലൻ അത്ഭുതകരമായി രക്ഷപ്പെട്ടു. കുട്ടി ഉറങ്ങുമ്പോൾ അമ്മ ഭക്ഷണം വാങ്ങാൻ താഴെയുള്ള കടയിൽ പോയിരുന്നു. ഈ സമയത്ത് കുട്ടി ഉണർന്നു. അമ്മയെ അന്വേഷിച്ചിറങ്ങിയ കുഞ്ഞ് ജനലിലൂടെ പുറത്തേക്ക് പോകാമെന്ന് കരുതി അങ്ങോട്ടേക്ക് കയറിയതായാണ് റിപ്പോർട്ട്.
വ്യാഴാഴ്ച്ച നടന്ന ചടങ്ങിൽ ഷാർജ പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സാരി അൽ ഷംസി ഇരുവർക്കും ഉപഹാരം നൽകി. രണ്ടുപേരും ധൈര്യം കൈവിടാതെ വീരകൃത്യം ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക