ലെജൻഡ്സ് ലീഗ് ക്രിക്കറ്റിന്റെ ഭാഗമായി ഇന്ത്യ മഹാരാജാസും വേൾഡ് ജയന്റ്സും തമ്മിൽ പ്രദർശന മത്സരം നടന്നു. ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായാണ് ബിസിസിഐ ഈ മത്സരം പ്രത്യേകം സംഘടിപ്പിച്ചത്.
വെള്ളിയാഴ്ച കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ ഇന്ത്യ മഹാരാജാസ് 6 വിക്കറ്റിന് വിജയിച്ചു. ലോക വമ്പൻമാർ ഉയർത്തിയ 171 റൺസ് വിജയലക്ഷ്യം 8 പന്തുകൾ ബാക്കി നിൽക്കെ ഇന്ത്യ മഹാരാജാസ് മറികടന്നു.
തൻമയ് ശ്രീവാസ്തവ (39 പന്തിൽ 8 ബൗണ്ടറി, ഒരു സിക്സ് 54), യൂസഫ് പത്താൻ (35 പന്തിൽ 50) എന്നിവർ അർധസെഞ്ചുറിയുമായി തിളങ്ങി. അവസാനം ഇറങ്ങിയ ഇർഫാൻ പത്താൻ 9 പന്തിൽ 3 സിക്സറുകൾ നേടി
ടീമിന് വിജയം സമ്മാനിച്ചു.
നേരത്തെ ബാറ്റ് ചെയ്ത ലോക വമ്പൻമാർ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 170 റൺസെടുത്തു. കെവിൻ ഒബ്രയാൻ (52), ദിനേശ് രാംദിൻ (42) എന്നിവർ മികച്ചുനിന്നു. ഇന്ത്യ മഹാരാജാസ് ബൗളർ പങ്കജ് സിങ് അഞ്ചും ഹർഭജൻ സിങ്, ജോഗീന്ദർ ശർമ, മുഹമ്മദ് കൈഫ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
തുടർന്ന് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മഹാരാജാസിന് വീരേന്ദർ സെവാഗിന്റെയും പാർഥിവ് പട്ടേലിന്റെയും വിക്കറ്റുകൾ നഷ്ടമായി. എന്നാൽ തൻമയേയും പത്താനും ഉജ്ജ്വലമായി കളിച്ചതോടെ ഇന്ത്യ മഹാരാജാസിന് വൻ വിജയം.
അഞ്ച് വിക്കറ്റ് വീഴ്ത്തിയ പങ്കജ് സിംഗ് പ്ലയർ ഓഫ് ദി മാച്ച് അവാർഡ് കരസ്ഥമാക്കി. അതിനിടെ, ഇന്നിംഗ്സ് ഇടവേളയിൽ ഈഡൻ ഗാർഡൻ സ്റ്റേഡിയം വർണ്ണാഭമായ ദീപങ്ങളാൽ തിളങ്ങി. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും നെറ്റിൽ വൈറലായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക