തുളു ഭാഷയെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്താനുള്ള ഭരണഘടനാഭേദഗതി ബില്‍ പി. സന്തോഷ് കുമാർ എം പി രാജ്യസഭയിൽ സമർപ്പിച്ചു.
ദക്ഷിണകര്ണ്ണാടകയിലെയും കാസര്‍ഗോഡ് ജില്ലയിലെയും തുളു സംസാരിക്കുന്ന ജനങ്ങളുടെ ദീര്‍ഘകാലമായിട്ടുള്ള ആവശ്യമാണ് തുളു ഔദ്യോഗികഭാഷയായി അംഗീകരിക്കണം എന്നത്. ഇക്കഴിഞ്ഞ സെന്‍സസ് പ്രകാരം ഏകദേശം പതിനെട്ടര ലക്ഷത്തോളം ആളുകളുടെ മാതൃഭാഷയാണ് തുളു. എന്നാല്‍ പതിനേഴര ലക്ഷത്തോളം ആളുകളുടെ മാത്രം മാതൃഭാഷയായ മണിപ്പൂരിയും, പതിനഞ്ച് ലക്ഷത്തില്‍ താഴെ ആളുകളുടെ മാതൃഭാഷയായ ബോഡോ ഭാഷയും, വെറും ഇരുപത്തി അഞ്ചായിരം ആളുകള്‍ മാത്രം സംസാരിക്കുന്ന സംസ്കൃതവും ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെട്ടിട്ടും, തുളുവിന് അര്‍ഹിക്കുന്ന അംഗീകാരം കിട്ടിയിട്ടില്ല എന്നത് ഖേദകരമാണെന്ന് സന്തോഷ് കുമാർ പറഞ്ഞു.
പതിനാലും പതിനഞ്ചും നൂറ്റാണ്ടുകളില്‍ ആരംഭിക്കുന്ന അതിസമ്പന്നമായ ഒരു ഭാഷാ-സാംസ്കാരിക ചരിത്രം തുളുവിനു ഉണ്ട്. തുളുഭാഷയെ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുന്നതോടെ മറ്റ് ഔദ്യോഗികഭാഷകൾക്ക് ലഭിക്കുന്ന അംഗീകാരവും ആനുകൂല്യങ്ങളും ലഭിക്കുകയും, ഭാഷയും സാഹിത്യവും വികസിക്കുകയും ചെയ്യും. തുളുഭാഷയിലെ സാഹിത്യ കൃതികൾ അന്യഭാഷകളിലേക്ക് വിവർത്തനം ചെയ്യാനുള്ള അവസരം ലഭിക്കുന്നതോടൊപ്പം തുളു മാതൃഭാഷയായി സിവില്‍ സര്‍വീസ് പരീക്ഷകള്‍ എഴുതാനും സാധിക്കും.
ഇതിനു മുന്‍പ് കേരളത്തില്‍ നിന്നും കര്‍ണാടകയില്‍ നിന്നും ഉള്ള പല എംപി മാരും പ്രത്യേക പരാമര്‍ശം വഴിയും, ചോദ്യങ്ങള്‍ വഴിയും നിരവധി തവണ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടും നിഷേധാത്മകമായ സമീപനം ആണ് ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കാണിച്ചത്. 2003ലെ സീതാകാന്ത് മഹാപത്ര കമ്മിറ്റിയുടെ ശുപാര്‍ശ അനുസരിച്ച് പുതിയ ഭാഷകള്‍ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തേണ്ട കാര്യമില്ലെന്നും തല്‍സ്ഥിതി തുടരണം എന്നുമാണ് നിലവില്‍ സര്‍ക്കാര്‍ തീരുമാനം. തികച്ചും നീതിയുക്തമായ ഒരു ആവശ്യത്തിന് നേരെ ദീര്‍ഘകാലമായി സര്‍ക്കാര്‍ മുഖം തിരിക്കുന്ന ഈ സാഹചര്യത്തില്‍ ആണ് തുളു എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്താനുള്ള ഭരണഘടനാ ഭേദഗതി ബില്‍ രാജ്യസഭയില്‍ സമര്‍പ്പിച്ചത്. ഒരു വശത്ത് കൂടി ഹിന്ദിയെ മറ്റു ഭാഷകള്‍ക്ക് മുകളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയും മറു വശത്ത് സ്വതന്ത്രപാരമ്പര്യവും നൂറ്റാണ്ടുകളുടെ സാംസ്കാരികതനിമയും ഉള്ള തുളു പോലുള്ള ഭാഷകളെ അന്യവല്‍ക്കരിക്കുകയും ചെയുന്ന സമീപനത്തിന് എതിരെ ഭരണഘടനാപരമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ചുകൊണ്ട് തന്നെ ചെറുക്കേണ്ടതുണ്ട്.
ഇക്കഴിഞ്ഞ സിപിഐ സംസ്ഥാനസമ്മേളനത്തില്‍ തുളു ഭാഷയെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്ന പ്രമേയം പാസാക്കിയിരുന്നു എന്നും സാന്ദര്‍ഭികമായി ഓര്‍മ്മിപ്പിക്കുന്നതായും സന്തോഷ് കുമാർ എംപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക