പാറശാല: കടൽക്കരയിൽ നിന്ന് കാണാതായ പെൺകുട്ടി മുംബൈയിൽ എത്തിയതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. തെക്കേകൊല്ലങ്കോട് മേടവിളാകം സ്വദേശിയായ ഇരുപത്തിഒന്നുകാരിയെ കഴിഞ്ഞ ഞായർ വൈകിട്ടാണ് പൊഴിയൂർ പൊഴിക്കരയിൽ നിന്ന് കാണാതായത്.
പെൺകുട്ടിയെ പൊഴിക്കരയിൽ എത്തിച്ച ബന്ധു അൽപസമയം കഴിഞ്ഞ് മടങ്ങി വന്നപ്പോൾ കരയിൽ ബാഗും ചെരുപ്പും കണ്ടെത്തി
കടലിൽ അകപ്പെട്ട നിഗമനത്തിൽ അടുത്ത ദിവസം കോസ്റ്റൽ പൊലീസ് തിരച്ചിൽ വരെ നടത്തി. പൊഴിയൂർ പൊലീസ് സ്ഥലത്തെ സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കാണാതായ സമയം പൊഴിക്കര ഭാഗത്ത് നിന്ന് പർദ ധരിച്ച ഒരാൾ ഒാട്ടോയിൽ കയറുന്നത് കണ്ടെത്തി.
വിവരം ബന്ധുക്കളെ അറിയിച്ചതോടെ മുഖം വ്യക്തമല്ലെങ്കിലും നടപ്പിന്റെ രീതി നോക്കി സ്ഥിരീകരിച്ചു. തുടർന്ന് പൊലീസ് ഒാട്ടോ ഡ്രൈവറെ കണ്ടെത്തി നടത്തിയ അന്വേഷണത്തിൽ കളിയിക്കാവിളയിലെ ഒരു ബേക്കറിയിൽ എത്തി ഗൂഗിൾപേ ചെയ്തു നൽകിയ തുക വാങ്ങിയാണ് ഒാട്ടോക്കു കൂലി നൽകിയതെന്ന വിവരം ലഭിച്ചു.
ഗൂഗിൾ പേയ്ക്കു ഉപയോഗിച്ച ഫോൺ നമ്പർ ശേഖരിച്ച് നടത്തിയ പരിശോധനയിൽ ആണ് സഞ്ചാര മാർഗം തെളിഞ്ഞത്.
മൊബൈൽ ഫോൺ വീട്ടിൽ വച്ചിട്ടാണ് പെൺകുട്ടി പൊഴിക്കരയിലേക്ക് പോയതെങ്കിലും വീട്ടുകാർ അറിയാതെ മറ്റൊരു ഫോൺ കുട്ടിയുടെ കൈവശം ഉണ്ടെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്.
യാത്രയ്ക്കിടയിൽ പല തവണ ഒാൺലൈൻ വഴി പണമിടപാടുകൾ നടത്തിയിട്ടുണ്ട്. ഇത്തരത്തിൽ ബാങ്ക് അക്കൗണ്ട് പെൺകുട്ടിക്കുള്ള വിവരം വീട്ടുകാർക്ക് പോലും അറിയില്ല.
എംഎസ്സി വിദ്യാർഥിയായ പെൺകുട്ടിക്ക് അറ്റൻഡൻസ് കുറവ് കാരണം പരീക്ഷ എഴുതാൻ ഹാൾടിക്കറ്റ് ലഭിച്ചിരുന്നില്ല. പിഴ അടച്ചെങ്കിലും ഹാൾ ടിക്കറ്റ് ലഭിക്കാത്തതിനാൽ കുട്ടി മനോവിഷമത്തിൽ ആയിരുന്നു. ഇതാകാം കാണാതായതിനു പിന്നിൽ എന്നാണു വീട്ടുകാർ കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക