പ്രമേഹം എന്ന് കേൾക്കുമ്പോൾ മനസ്സിൽ വരുന്നത് 40-50 വയസ്സ് കഴിഞ്ഞ ആളുകളെയാണ്. എന്നാൽ കുട്ടികളിലും പ്രമേഹം വരുന്നുണ്ട് എന്നത് പലരും ഞെട്ടലോടെയാണ് മനസ്സിലാക്കുന്നത്.
എന്താണ് കുട്ടികളിലെ പ്രമേഹം? മുതിർന്നവരിൽ കാണുന്ന പ്രമേഹത്തിൽ നിന്നും ഇത് വ്യത്യസ്തമാണോ?
പ്രമേഹം രണ്ടു തരത്തിലുണ്ട്. ടൈപ്പ് 1 ഉം ടൈപ്പ് 2ഉം. ടൈപ്പ് ഒന്നിൽ ഇൻസുലിൻ ഹോർമോൺ വേണ്ടത്ര ഉത്പാദിപ്പിക്കപ്പെടുന്നില്ല. ടൈപ്പ് രണ്ടിൽ ഇൻസുലിന് വേണ്ടത്ര പ്രവർത്തിക്കാൻ പറ്റുന്നില്ല. മുതിർന്നവരിൽ കാണുന്ന പ്രമേഹം ടൈപ്പ് 2 ആണ്. എന്നാൽ കുട്ടികളിൽ ( ചില മുതിർന്ന കുട്ടികളിലൊഴികെ) കാണുന്നത് പ്രധാനമായും (90%) ടൈപ്പ് 1 പ്രമേഹമാണ്.
ടൈപ്പ് 1 പ്രമേഹത്തിന്റെ പ്രത്യേകതകൾ എന്തൊക്കെയാണ്?
ഇൻസുലിൻ വേണ്ടത്ര ഉണ്ടാകാത്തതിനാൽ ചികിൽസ ഇൻസുലിൻ നൽകുക എന്നതാണ് (ഇന്നത്തെ നിലയിൽ ഇൻസുലിൻ കുത്തിവെപ്പിലൂടെ മാത്രമേ നൽകാൻ കഴിയൂ). എന്നാൽ ടൈപ്പ് 2 പ്രമേഹത്തിൽ മരുന്നുകൾ കൊണ്ടോ, വ്യായാമം കൊണ്ടോ ഇൻസുലിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ പറ്റും
ടൈപ്പ് 2 പ്രമേഹം കൂടുതലായും പാരമ്പര്യമായി കിട്ടുന്നതാണ്. അടുത്ത ബന്ധുക്കൾക്ക് പ്രമേഹമുണ്ടെങ്കിൽ മറ്റുള്ളവർക്ക് വരാൻ സാധ്യത വളരെ കൂടുതലാണ്. എന്നാൽ ടൈപ്പ് 1 പ്രമേഹത്തിന് പാരമ്പര്യവുമായി അത്ര വലിയ ബന്ധമില്ല.
ടൈപ്പ് 2 നെക്കാളും അപൂർവ്വമായതിനാലും കുട്ടികളിൽ ഇത്തരം രോഗങ്ങൾ സാധാരണ സംശയിക്കാത്തതിനാലും പലപ്പോഴും ടൈപ്പ് 1 പ്രമേഹം കണ്ടു പിടിക്കാൻ വൈകാറുണ്ട്.
പ്രമേഹത്തിന്റെ ഗുരുതരമായ സങ്കീർണ്ണതകളിലൊന്നായ ഡയബെറ്റിക് കീറ്റോ അസിഡോസിസ് വരാനുള്ള സാധ്യത ടൈപ്പ് 1 ൽ കൂടുതലാണ് (പ്രത്യേകിച്ചും, ചികിൽസാ നിർദ്ദേശങ്ങൾ ശരിക്കും പാലിക്കുന്നില്ലെങ്കിൽ)
പ്രമേഹം കൊണ്ടുള്ള പ്രധാന പ്രശ്നം കണ്ണ്, കിഡ്നി, ഹാർട്ട്, ബ്രെയിൻ എന്നീ അവയവങ്ങൾക്കുണ്ടാകുന്ന തകരാറാണ്. അതാകട്ടെ നിയന്ത്രണ വിധേയമല്ലാത്ത പ്രമേഹരോഗവുമായി ജീവിക്കേണ്ടി വരുന്ന വർഷങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ടൈപ്പ് 1 പ്രമേഹം ചെറുപ്രായത്തിൽ തന്നെ വരുന്നതിനാൽ ശരിയായ രീതിയിൽ നിയന്ത്രിച്ചില്ലെങ്കിൽ മേൽപ്പറഞ്ഞ അവയവങ്ങൾ തകരാറിലാകാൻ സാധ്യത കൂടുതലാണ്.
ഈ രോഗത്തിന് നാല് ഘട്ടങ്ങളാണുള്ളത്
രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുമ്പുള്ള ഘട്ടം. ഇൻസുലിൻ ഉൽപാദിപ്പിക്കുന്ന ബീറ്റാ കോശങ്ങൾ ക്രമേണ നശിച്ചുപോകുന്ന ഘട്ടമാണിത്. ഈ കോശങ്ങളെ നശിപ്പിക്കുന്ന ആന്റിബോഡികൾ ശരീരത്തിൽ തന്നെ ഉണ്ടാകുന്നു ( പാളയത്തിൽ പട എന്ന് വിശേഷിപ്പിക്കാവുന്ന ഇത്തരം രോഗങ്ങളെ പൊതുവിൽ ആട്ടോ ഇമ്മ്യൂൺ രോഗങ്ങൾ എന്നു പറയുന്നു.)
ലക്ഷണങ്ങൾ പ്രകടമാകുന്ന ഘട്ടം. ഏകദേശം 90% ബീറ്റാ കോശങ്ങളും നശിച്ചു കഴിയുമ്പോളാണ് ലക്ഷണങ്ങൾ പ്രകടമാകുന്നത്
താൽക്കാലികമായി ലഭിക്കുന്ന രോഗവിമുക്തി ( ഹണിമൂൺ പിരീഡ് അഥവാ മധുവിധു കാലം എന്നു വിളിക്കാവുന്ന സമയം) ഇൻസുലിൻ ഉപയോഗിച്ചുള്ള ചികിൽസ തുടങ്ങുമ്പോൾ ബാക്കിയുള്ള ബീറ്റാ കോശങ്ങൾക്ക് വിശ്രമം ലഭിക്കുകയും അവ നന്നായി ഇൻസുലിൻ ഉൽപാദിപ്പിക്കുവാൻ തുടങ്ങുകയും ചെയ്യും. ക്രമേണ ഇൻസുലിന്റെ ആവശ്യം കുറഞ്ഞു വരികയും പലർക്കും ഇൻസുലിൻ ഇല്ലാതെ തന്നെ രക്തത്തിലെ ഗ്ലൂക്കോസ് നോർമലായി നിലനിർത്താൻ സാധിക്കുകയും ചെയ്യും. ഈ ഘട്ടം ഏതാനും മാസങ്ങൾ മുതൽ ഒരു വർഷം വരെ നീണ്ടുനിന്നേക്കാം. എങ്കിലും ബാക്കിയുള്ള ബീറ്റാ കോശങ്ങളും ക്രമേണ നശിക്കുന്നത് മൂലം വീണ്ടും ഇൻസുലിൻ ഉപയോഗിക്കേണ്ടതായി വരുന്നു. ഈ ഘട്ടമാണ് വ്യാജ ചികിൽസ കർ ദുരുപയോഗം ചെയ്യുന്നതും, തുടർന്ന് പലപ്പോഴും ഗുരുതരമായ കീറ്റോ അസിഡോസിസ് എന്ന അവസ്ഥയിൽ ഈ കുട്ടികളെ എത്തിക്കുന്നതിന് കാരണമാകുന്നതും.
അവയവങ്ങൾക്ക് തകരാറ് സംഭവിക്കുന്ന ഘട്ടം… കണ്ണിന്റെ കാഴ്ച മങ്ങുക(തിമിരം, റെറ്റിനോപ്പതി), വൃക്കരോഗം(നെഫ്രോപ്പതി, രക്താതിസമ്മർദ്ദം, റീനൽ ഫെയിലർ), പക്ഷാഘാതം (stroke), ഹൃദ്രോഗങ്ങൾ (ഹാർട്ട് അറ്റാക്ക്, ഹാർട്ട് ഫെയിലർ), അണുബാധകൾ, ഉണങ്ങാത്ത വ്രണങ്ങൾ തുടങ്ങി ധാരാളം പ്രശ്നങ്ങൾ ഉണ്ടാകാം. കൃത്യമായ ചികിൽസയിലൂടെ രോഗി ഈ ഘട്ടത്തിൽ എത്താതെ നോക്കുകയാണ് ചെയ്യേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക