ലൈഫ് ഭവന പദ്ധതിയുടെ ആദ്യഗഡു സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് വാഴോട്ടുകോണത്തെ രജിലാമണി. ഈ അമ്മ ഉൾപ്പെടെ തിരുവനന്തപുരം നഗരസഭയിലെ ഗുണഭോക്താക്കൾക്ക് ഇന്ന് ലൈഫ് പിഎംഎവൈ ഭവനപദ്ധതിയുടെ ആദ്യ ഗഡു കൈമാറിയതായി മന്ത്രി എം ബി രാജേഷ് അറിയിച്ചു. ഇതുസംബന്ധിച്ച് മന്ത്രി എഴുതിയ കുറിപ്പ് വായിക്കാം.
കുറിപ്പ് ഇങ്ങനെ :
ഈ പാവം സ്ത്രീ ആനന്ദക്കണ്ണീർ പൊഴിക്കുകയാണ്. ലൈഫ് ഭവന പദ്ധതിയുടെ ആദ്യഗഡു സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് വാഴോട്ടുകോണത്തെ രജിലാമണി.
ഈ അമ്മ ഉൾപ്പെടെ തിരുവനന്തപുരം നഗരസഭയിലെ ഗുണഭോക്താക്കൾക്ക് ഇന്ന് ലൈഫ് പിഎംഎവൈ ഭവനപദ്ധതിയുടെ ആദ്യ ഗഡു കൈമാറി. ഇവരുടെ ഈ സന്തോഷത്തേക്കാൾ വലിയ ആവേശം ലഭിക്കാനില്ല. 4524 ഗുണഭോക്താക്കളാണ് ഇന്നത്തെ സംഗമത്തിൽ പങ്കെടുത്തത്.
ഇവർക്കെല്ലാവർക്കും വീട് കിട്ടുന്നതോടെ 13,131 ലൈഫ് ഭവനങ്ങളാണ് നഗരസഭയിൽ പൂർത്തിയാവുക.
ആര്യാ രാജേന്ദ്രൻ മേയറായി അധികാരമേറ്റെടുത്ത് ഇന്ന് രണ്ട് വർഷം തികയുമ്പോൾ അഭിമാനകരമായ നേട്ടങ്ങളാണ് തിരുവനന്തപുരം നഗരസഭ സ്വന്തമാക്കിയത്.
സംസ്ഥാനത്ത് ഏറ്റവുമധികം വീടുകൾ നിർമ്മിച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനമെന്ന ഖ്യാതി തിരുവനന്തപുരത്തിനാണ്. ഇതിനകം പി എം എ വൈ ലൈഫ് പദ്ധതിയുടെ ഭാഗമായി 349.58 കോടി രൂപയാണ് നഗരസഭയിൽ ഭവനപദ്ധതിക്കായി ചിലവഴിച്ചത്.
ഇതിൽ 88.74 കോടി മാത്രമാണ് കേന്ദ്രവിഹിതം, ബാക്കി പൂർണ്ണമായി സംസ്ഥാന-നഗരസഭാ വിഹിതമാണ്. ഇതിന് പുറമേ വീടിനായി ഭൂമി വാങ്ങാൻ 2475 ഗുണഭോക്താക്കൾക്ക് സഹായവും നൽകി.
ഈ വർഷം ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുന്ന പദ്ധതി നടത്തിപ്പിലും സംസ്ഥാനത്ത് ഒന്നാം സ്ഥാനത്താണ് നഗരസഭ. 2566 സംരംഭങ്ങൾ ആരംഭിച്ച് 232 കോടിയുടെ നിക്ഷേപവും 6600 തൊഴിലവസരങ്ങളും തിരുവനന്തപുരത്ത് ഈ വർഷം സൃഷ്ടിച്ചു.
– അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ഏറ്റവും ശ്രദ്ധേയ നേട്ടം കൈവരിച്ചു. ഒരു ലക്ഷം തൊഴിൽ ദിനങ്ങളായിരുന്നു ലക്ഷ്യമെങ്കിലും 1.7ലക്ഷം തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞു.
– സംസ്ഥാനത്ത് ഏറ്റവുമധികം ജനകീയ ഹോട്ടലുകൾ പ്രവർത്തിക്കുന്നതും തിരുവനന്തപുരത്താണ്. 19 ഹോട്ടലുകളിലൂടെ വിശപ്പുരഹിത സമൂഹത്തെ സൃഷ്ടിക്കാൻ നഗരസഭ ശ്രമിക്കുന്നു.
– ക്ഷേമപെൻഷൻ വിതരണത്തിലും സംസ്ഥാനത്ത് ഒന്നാമതാണ് തിരുവനന്തപുരം നഗരസഭ. 106551 പേർ നഗരസഭാ പരിധിയിൽ പെൻഷൻ വാങ്ങുന്നുണ്ട്.
– മാലിന്യ സംസ്കരണ രംഗത്തെ ഏറ്റവും ശ്രദ്ധേയ മാതൃകയാണ് നഗരസഭ ഇക്കാലത്ത് സൃഷ്ടിച്ചത്. മുട്ടത്തറയിലെയും മെഡിക്കൽ കോളേജിലുമുള്ള ദ്രവമാലിന്യ സംസ്കരണ പ്ലാന്റുകൾ മികവോടെയാണ് നടക്കുന്നത്. സേപ്റ്റേജ് മാലിന്യ ശേഖരണ സംവിധാനത്തിന് ദേശീയ പുരസ്കാരവും നേടി.
– ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം 12 മണിക്കൂറായി ഉയർത്തി. അഞ്ച് പുതിയ പാലിയേറ്റീവ് കെയർ യൂണിറ്റുകൾ സ്ഥാപിച്ചു.
മികച്ച ഭിന്നശേഷി സൗഹൃദ നഗരത്തിനും ഇ ഗവേണൻസിനുമുള്ള സംസ്ഥാന സർക്കാർ അവാർഡുകൾ തുടങ്ങി കൈവരിച്ച നേട്ടങ്ങളുടെ പട്ടിക ഇങ്ങനെ നീളുകയാണ്. അഭിമാനകരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്ന ആര്യയ്ക്കും ഭരണസമിതിക്കും ആശംസകൾ. എല്ലാവർക്കും വീട് ഉറപ്പാക്കാനുള്ള നടപടികളുമായി നമുക്ക് മുന്നോട്ടുപോകാം
പ്രതികരിക്കാൻ ഇവിടെ എഴുതുക