ഗൂഗിള്‍ പിരിച്ചുവിട്ട പല ജീവനക്കാരുടെയും കഥകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. ഇത്തരത്തിൽ വളരെ വിചിത്രമായൊരു പിരിച്ചു വിടലാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പലരുടെയും ശ്രദ്ധ പിടിച്ചു പറ്റുന്നത്. ഗൂഗിളിലെ എച്ച് ആർ ജീവനക്കാരനായ ഒരാളുടെ കഥയാണിത്.
അഡാൻ ലാനിഗൻ റയാൻ എന്ന എച്ച് ആർ ജീവനക്കാരൻ പുതിയൊരു ഉദ്യോഗാർഥിയെ നിയമിക്കാനായി വീഡിയോ കോളിലൂടെ ഇന്റർവ്യൂ നടത്തുകയായിരുന്നു. എന്നാൽ ഈ ഓൺലൈൻ നടക്കുന്നതിനിടെ കോൾ തടസപ്പെട്ടു.
കാരണമെന്തെന്നറിയാതെ റയാൻ വീണ്ടും ശ്രമം നടത്തി. അതേ സമയം റയാൻ ഇന്റേണൽ വെബ്സൈറ്റിൽ ലോഗിൻ ചെയ്യാനും ശ്രമിച്ചു. എന്നാൽ ഈ ശ്രമവും പരാജയപ്പെടുകയായിരുന്നു. പിന്നീട് ഉന്നതങ്ങളിൽ അന്വേഷിച്ചപ്പോഴാണ് റയാന് കാര്യം മനസിലായതെന്നും അയാൾ പറയുന്നു.
ഈ അടുത്തിടെയാണ് കോൺട്രാക്ട് ജോലിക്കാരനായ റയാന്റെ കരാർ കമ്പനിക്ക് ഒരു വർഷത്തേക്ക് കൂടി കൂട്ടി നൽകിയത്. അതേ സമയം ശമ്പളം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഒരാഴ്ച മുമ്പ് താൻ കമ്പനിയുമായി സംസാരിക്കുകയും ചെയ്തിരുന്നുവെന്ന് റയാൻ പറഞ്ഞു.
ഉദ്യോഗാർത്ഥികളെ നിയമിക്കുകയും അവരുടെ പ്രവർത്തനങ്ങൾക്ക് സഹകരിക്കുകയും ചെയ്യുന്ന എച്ച് ആർ ഡിപ്പാർട്ട്മെന്റ് പോലും അറിയാത്ത വിധത്തിലാണ് കമ്പനിയിൽ പിരിച്ചുവിടലുകൾ നടക്കുന്നത് എന്ന രീതിയിലാണ് സോഷ്യൽ മീഡിയ സംഭവത്തെ ഏറ്റെടുത്തിരിക്കുന്നത്.
റയാനെക്കൂടാതെ കുറേ ജീവനക്കാർക്ക് ഗൂഗിളിന്റെ ഇന്റേണൽ വെബ്സൈറ്റിൽ ലോഗിൻ ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടായപ്പോൾ അന്വേഷിച്ചപ്പോഴാണ് തങ്ങളെ കമ്പനി പിരിച്ചു വിട്ട വിവരം അറിയുന്നതെന്നും റിപ്പോർട്ടുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക