ഗുരുവായൂർ : നാല് ചുവരുകൾക്കുള്ളിൽ കഴിയാൻ വിധിക്കപ്പെട്ട കിടപ്പുരോഗികൾക്കായി, ആഘോഷ വേദിയൊരുക്കി കണ്ടാണശ്ശേരി പഞ്ചായത്തിന്റെ സാന്ത്വനം പരിപാടി. വർഷങ്ങളായി പുറത്തേക്കിറങ്ങാതെ കഴിഞ്ഞിരുന്നവർക്ക് വേണ്ടി പൂരവും, പെരുന്നാളും, ചെണ്ടമേളവും അടങ്ങിയ ആഘോഷത്തിന്റെ വലിയ വേദിയാണ് ഒരുങ്ങിയത്.
പെരുന്നാളിലെ ബാൻഡ് സെറ്റും, പൂരപ്പറമ്പും, വേലയുമെല്ലാം ഓർമ്മകൾ മാത്രമായവർക്കായി തിരുവാതിരകളി, നാടൻപാട്ട് എന്നിവയെ കൂടാതെ, കുടുംബശ്രീ വനിതകളുടെ നൃത്തവും വേദിയെ കൂടുതൽ ആഘോഷ ഭരിതമാക്കി. സിനിമാ പോസ്റ്ററുകൾ പതിച്ച, ഓലമേഞ്ഞ പഴയ ഓർമ്മകൾ പേറുന്ന ചായക്കടയായിരുന്നു ആഘോഷങ്ങളിലെ ആകർഷണം. 70 പിന്നിട്ട ആളൂരിലെ വിശ്വംഭരനും, കണ്ടാണശ്ശേരിയിലെ വള്ളിയമ്മക്കും ചായക്കടയിലെ പലഹാരങ്ങൾ നൽകിയത് പോയ്മറഞ്ഞ നല്ല നിമിഷങ്ങളുടെ ഓർമ്മകളായിരുന്നു.
മുരളി പെരുനല്ലിയാണ് മറ്റം കനിഷ്ക ഹാളിലും പരിസരത്തുമായി നടന്ന പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് മിനി ജയൻ അധ്യക്ഷയായ ചടങ്ങിൽ വൈസ് പ്രസിഡന്റ് എൻ.എസ് ധനൻ, ഡോ.ടി.കെ ബേബി, ജിഞ്ചു മേളക്കര എന്നിവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക