തിരുവണ്ണാമലൈ: എട്ട് പതിറ്റാണ്ടായി പ്രവേശനം വിലക്കിയിരുന്ന ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി പുതു ചരിത്രമെഴുതി ഇരുന്നൂറോളം ദലിതർ. തമിഴ്നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിലെ തെൻമുടിയന്നൂർ ക്ഷേത്രത്തിലാണ് ചരിത്ര മുഹൂർത്തം അരങ്ങേറിയത്.
ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ, ഉയർന്ന സമുദായക്കാരുടെ എല്ലാ എതിർപ്പുകളും അവഗണിച്ചായിരുന്നു അവരുടെ ക്ഷേത്ര പ്രവേശനം. അഞ്ഞൂറിലേറെ ദലിത് കുടുംബങ്ങൾ അധിവസിക്കുന്ന തെൻമുടിയന്നൂരിലെ ക്ഷേത്രത്തിന് 200 വർഷത്തിലധികം പഴക്കമുണ്ട്.
ദലിതർക്കും ക്ഷേത്രദർശനത്തിനുള്ള അവസരം നൽകണമെന്ന ആവശ്യവുമായി ജില്ലാ ഭരണകൂടവും, പൊലീസും ചർച്ചക്ക് എത്തിയപ്പോൾ ഉയർന്ന സമുദായത്തിൽ നിന്ന് ശക്തമായ എതിർപ്പുണ്ടായി. പ്രാർത്ഥനക്കായി ഓരോ വിഭാഗത്തിനും ഓരോ ക്ഷേത്രമെന്ന ഉടമ്പടിയും ഗ്രാമത്തിൽ നിലനിന്നിരുന്നു. ദലിതർ പ്രവേശിച്ച ക്ഷേത്രം അടച്ചുപൂട്ടണമെന്ന ആവശ്യവുമായി നിരവധിയാളുകൾ പ്രതിക്ഷേധവുമായെത്തി. കാലഹരണപ്പെട്ട ആചാരങ്ങൾ എല്ലാം പിഴുതു കളയേണ്ടത് തന്നെയാണെന്ന് വീണ്ടും ഓർമ്മിപ്പിക്കുകയാണ് ജില്ലാ ഭരണകൂടത്തിന്റെ ഈ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക