അബുദാബി: അമുസ്ലിംകൾക്കായി അബുദാബിയിൽ നടപ്പാക്കിയ പേഴ്സണൽ സ്റ്റേറ്റസ് നിയമം ഇന്ന് മുതൽ യുഎഇയിലെ എല്ലാ എമിറേറ്റുകളിലും പ്രാബല്യത്തിൽ വരും. വിവാഹം, വിവാഹമോചനം, കുട്ടികളുടെ സംരക്ഷണം, അനന്തരാവകാശം എന്നിവ ഈ നിയമം ഉൾക്കൊള്ളുന്നു. സിവിൽ വിവാഹ ഉടമ്പടി പ്രകാരം, സങ്കീർണ്ണമായ നടപടിക്രമങ്ങളും സാക്ഷി വിസ്താരവും ഒഴിവാക്കി പരസ്പര സമ്മതത്തോടെ വിവാഹവും വിവാഹമോചനവും നടത്താം.
വിവാഹം, നഷ്ടപരിഹാരം, വിവാഹമോചനം, കുട്ടികളുടെ സംയുക്ത സംരക്ഷണം, സാമ്പത്തിക അവകാശങ്ങൾ, വിൽപ്പത്രം, പിന്തുടർച്ച എന്നിവയും നിയമത്തിന്റെ പരിധിയിൽ വരും. യു.എ.ഇ സന്ദർശന വേളയിൽ വിവാഹം കഴിക്കാനും വിവാഹമോചനം നേടാനും ആഗ്രഹിക്കുന്നവർക്ക് കുടുംബ കോടതിയിൽ രജിസ്റ്റർ ചെയ്യാം. അമുസ്ലിംകളുടെ വ്യക്തിപരവും കുടുംബപരവുമായ കേസുകൾ കൈകാര്യം ചെയ്യുന്ന കോടതിയിൽ സിവിൽ വിവാഹ കരാർ പ്രകാരമായിരിക്കും വിവാഹം.
ഇതിന് വധുവിന്റെ പിതാവിന്റെ അനുമതി ആവശ്യമില്ല. അതിനാൽ വിവാഹം രജിസ്റ്റർ ചെയ്യാൻ അബുദാബി കോടതിയിലെത്തുന്ന വിദേശികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അയ്യായിരത്തിലധികം വിവാഹങ്ങളാണ് കഴിഞ്ഞ വർഷം നടന്നത്. യുകെ, യുഎസ്, ന്യൂസിലാന്റ്, സ്പെയിൻ, ചൈന, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് അബുദാബിയിലെത്തി വിവാഹം കഴിച്ചവരിൽ ഭൂരിഭാഗവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക