കോഴിക്കോട്: പന്തിരിക്കരയിൽ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഇർഷാദിന്റെ മൃതദേഹം കാണാതായ ദീപക്കിന്റേതെന്ന് കരുതി സംസ്കരിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് ഇർഷാദിന്റെ കുടുംബം. ഡിഎൻഎ പരിശോധനാ ഫലം ലഭിക്കുന്നതിന് മുമ്പ് സംസ്കാരം നടത്തിയതിൽ ഗൂഢാലോചനയുണ്ടെന്നും പ്രതികൾക്ക് രക്ഷപ്പെടാൻ സമയം കിട്ടിയെന്നും പിതാവ് നാസർ ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി റൂറൽ എസ്.പിക്ക് പരാതി നൽകി.
ഇർഷാദിന്റെ കൊലപാതക കേസ് സി.ബി.ഐക്ക് വിടണമെന്നും പിതാവ് പറഞ്ഞു. ഇർഷാദിനെ തട്ടിക്കൊണ്ടുപോയ സ്വർണക്കടത്ത് സംഘത്തിന്റെ തലവൻ സാലിഹ് ഉൾപ്പെടെ 3 പ്രതികൾ ഇപ്പോഴും വിദേശത്താണ്. ഇവരെ നാട്ടിലെത്തിക്കാൻ പൊലീസ് ഒന്നും ചെയ്യുന്നില്ല.
പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും നാസർ പറഞ്ഞു. ദീപക്കിന്റേതാണെന്ന് കരുതി സംസ്ക്കരിച്ച ഇർഷാദിന്റെ മൃതദേഹാവശിഷ്ടങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക