ഒട്ടാവ: ഹെയ്തി തലസ്ഥാനമായ പോർട്ട്-ഓ-പ്രിൻസിൽ വിമതഗ്രൂപ്പിന്റെ ആക്രമണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഈ അക്രമങ്ങളെ പ്രതിരോധിക്കാൻ സൈനിക വിമാനം അയച്ചതായി പ്രതിരോധ മന്ത്രി അനിത ആനന്ദും വിദേശകാര്യ മന്ത്രി മെലാനി ജോളിയും സംയുക്തമായി അറിയിച്ചു. CP-140 അറോറ വിമാനമാണ് അയച്ചിരിക്കുന്നതെന്നും ഇരുവരും വ്യക്തമാക്കി.
ഹെയ്തിയുടെ അഭ്യർത്ഥനയെ തുടർന്നാണ് വിമാനം അയക്കുന്നതെന്നും കനേഡിയൻ സർക്കാർ പറഞ്ഞു. പട്രോളിംഗ് വിമാനം നിലവിൽ ഹെയ്തിയിലാണെന്നും നിരീക്ഷണത്തിനും ഇന്റലിജൻസ് ശ്രമങ്ങൾക്കും സഹായിക്കുന്നതിനായി കുറച്ച് ദിവസങ്ങൾ അവിടെ തുടരുമെന്നും ഇരുവരും അറിയിച്ചു.
കനേഡിയൻ പട്രോളിംഗ് വിമാനം അയക്കുന്നത് ക്രിമിനൽ അക്രമങ്ങൾക്കെതിരെ പോരാടുന്നതിനും സമാധാനപരവും സമൃദ്ധവുമായ ഭാവിക്ക് ആവശ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള ശ്രമങ്ങളെ ശക്തിപ്പെടുത്തുമെന്ന് പ്രതിരോധ മന്ത്രി അനിത ആനന്ദ് പറഞ്ഞു.
കഴിഞ്ഞ വേനൽക്കാലം മുതൽ പോർട്ട്-ഓ-പ്രിൻസിൽ ആക്രമണം ആരംഭിച്ചിരുന്നു. തുടർന്ന് നൂറുകണക്കിന് ആളുകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്. ആരോഗ്യ സംരക്ഷണം, വെള്ളം തുടങ്ങിയവ ഗുണ്ടാസംഘങ്ങൾ നിയന്ത്രിക്കുകയാണെന്നും സ്ത്രീകളെയും കുട്ടികളെയും ലൈംഗികമായി പീഡിപ്പിക്കുന്നതായും യുഎൻ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക