കൊച്ചി: സാങ്കേതിക സര്‍വകലാശാലയിലെ പുതിയ വിസി ആരെന്ന് നിര്‍ദേശിക്കേണ്ടത് സര്‍ക്കാരാണെന്ന് ഹൈക്കോടതി. സിസ തോമസിന്റേത് പ്രത്യേക സാഹചര്യത്തില്‍ ചാന്‍സലര്‍ നടത്തിയ താല്‍ക്കാലിക നിയമനമാണ്. സര്‍ക്കാരിന് പുതിയ പാനല്‍ സമര്‍പ്പിക്കാമെന്നും കോടതി വ്യക്തമാക്കി.
സിസ തോമസിനെ താൽകാലിക വിസിയായി ഗവർണർ നിയമിച്ചതിനെതിരെ സർക്കാർ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു. സ്ഥിരം വിസി നിയമനവുമായി ബന്ധപ്പെട്ട നടപടികളുമായി സർക്കാരിന് മുന്നോട്ട് പോകാമെന്നും കോടതി അറിയിച്ചു.
ചാൻസലറുടെ ചുമതല സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടറായ ഡോ.സിസ തോമസിനു നൽകിയ ചാൻസലറായ ഗവർണറുടെ ഉത്തരവിനെതിരെ സർക്കാർ നൽകിയ ഹർജി ഹൈക്കോടതി നവംബറിൽ തള്ളിയിരുന്നു. വിസി നിയമനം നടത്താൻ നടപടിയെടുക്കാനും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടിരുന്നു. ചാൻസലറുടെ നടപടിയിൽ തെറ്റൊന്നും കാണുന്നില്ലെന്ന്, ഹർജി തള്ളിക്കൊണ്ട് കോടതി പറഞ്ഞിരുന്നു.
വിസിയായി സർക്കാർ നിർദേശിച്ചവരും നിർദിഷ്ട യോഗ്യത ഉള്ളവർ ആയിരുന്നില്ല. മറ്റു വിസിമാരെ നിയോഗിക്കാതിരുന്ന നടപടിയും തെറ്റെന്നു കരുതാനാകില്ലെന്നു കോടതി പറഞ്ഞു. രണ്ടോ മൂന്നോ മാസത്തിനകം സ്ഥിരം വിസിയെ നിയമിക്കണമെന്നും കോടതി നിർദേശിച്ചു. വിസിയായിരുന്ന ഡോ. എം.എസ്. രാജശ്രീയുടെ നിയമനം സുപ്രീം കോടതി റദ്ദാക്കിയതിനെത്തുടർന്നാണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടറായ ഡോ.സിസ തോമസിനു താൽക്കാലിക ചുമതല നൽകി ഗവർണർ ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക