സോഫിയ: ബൾഗേറിയൻ തലസ്ഥാനമായ സോഫിയയ്ക്ക് സമീപം ഉപേക്ഷിക്കപ്പെട്ട ട്രക്കില്‍ 18 കുടിയേറ്റക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. പ്രാഥമിക വിവരമനുസരിച്ച് 40 ഓളം കുടിയേറ്റക്കാരാണ് ട്രക്കില്‍ ഉണ്ടായിരുന്നതെന്നും രക്ഷപ്പെട്ടവരെ അടുത്തുള്ള ആശുപത്രികളിലേക്ക് കൊണ്ടുപോയെന്നും ബള്‍ഗേറിയന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
രക്ഷപ്പെട്ടവരില്‍ ഭൂരിഭാഗം പേരുടെയും നില വളരെ മോശമാണെന്ന് രാജ്യത്തെ ആരോഗ്യമന്ത്രി അസെന്‍ മെഡ്ഷിദീവ് പറഞ്ഞു. ‘വസ്ത്രങ്ങള്‍ നനഞ്ഞിരിക്കുന്നു, അവര്‍ മരവിച്ചിരിക്കുന്നു, വ്യക്തമായും ദിവസങ്ങളോളം ഭക്ഷണം കഴിച്ചിട്ടില്ല’– അദ്ദേഹം പറഞ്ഞു.
ഓക്സിജന്റെ അഭാവം മൂലമാണ് മരണമെന്ന് കരുതുന്നു. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അഫ്ഗാനിസ്ഥാനില്‍ നിന്നാണ് കുടിയേറ്റക്കാര്‍ എത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. മരം കയറ്റിയ ട്രക്കിൽ ഇവരെ എത്തിക്കാൻ ശ്രമിച്ചുവെന്ന സംശയത്തെ തുടർന്ന് ആറു ബള്‍ഗേറിയക്കാരെ അറസ്റ്റ് ചെയ്തു.
തുര്‍ക്കി വഴിയാണ് കുടിയേറ്റക്കാര്‍ അനധികൃതമായി അതിര്‍ത്തി കടന്നതെന്ന് നാഷനല്‍ ഇന്‍വെസ്റ്റിഗേറ്റീവ് സര്‍വീസ് മേധാവി ബോറിസ്ളാവ് സരഫോവ് വിശദീകരിച്ചു. ശ്വാസം മുട്ടിയാണ് 18 കുടിയേറ്റക്കാര്‍ മരിച്ചതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.
തെക്കുകിഴക്കന്‍ ബള്‍ഗേറിയയില്‍ ട്രക്കില്‍ കയറ്റുന്നതിന് മുമ്പ് അവര്‍ രണ്ടു ദിവസം വനത്തിനുള്ളില്‍ ഒളിച്ചിരിക്കുകയായിരുന്നു. കൊല്ലപ്പെട്ടവരുടെ എണ്ണം കണക്കിലെടുക്കുമ്പോള്‍, ബള്‍ഗേറിയയിലെ കുടിയേറ്റക്കാരുടെ ഏറ്റവും മാരകമായ സംഭവമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക