കണ്ണൂർ : പൊലീസ് ഉദ്യോഗസ്ഥന്റെ കൃത്യതയോടെയുള്ള ഇടപെടലിൽ പിഞ്ചുകുഞ്ഞിന് പുതുജീവൻ. സമയോചിതമായ രക്ഷാപ്രവർത്തനത്തിലൂടെ കുട്ടിയുടെ ജീവൻ രക്ഷിച്ച സഹപ്രവർത്തകനെ അഭിനന്ദിച്ച് കൊണ്ടുള്ള കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റും ഇതിനോടകം തന്നെ ശ്രദ്ധേയമായി.
മയ്യിൽ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥനായ മുഹമ്മദ് ഫാസിലാണ് ശ്വാസം നിലച്ച കുട്ടിക്ക് കൃത്രിമ ശ്വാസം നൽകി ജീവിതത്തിലേക്ക് കൊണ്ടുവന്നത്. പാസ്സ്പോർട്ട് വേരിഫിക്കേഷൻ ഡ്യൂട്ടിക്ക് എത്തിയതായിരുന്നു അദ്ദേഹം. ഇതിനിടയിലാണ് സമീപത്തെ വീട്ടിൽ നിന്നും ബഹളവും, കരച്ചിലും കേൾക്കുന്നത്. വേഗം തന്നെ അങ്ങോട്ട് ചെന്നു. ചലനമറ്റുകിടക്കുന്ന കുട്ടിയുടെ അരികിൽ ഇരുന്ന് കരയുന്ന ആളുകളെയാണ് അദ്ദേഹം കണ്ടത്. കുട്ടി മരിച്ചെന്നായിരുന്നു അവരുടെ ധാരണ. എന്നാൽ ഫാസിൽ ഉടനെ തന്നെ കുട്ടിക്ക് കൃത്രിമശ്വാസം നൽകി.
ശേഷം കുട്ടിക്ക് ചികിത്സ ഉറപ്പാക്കുകയും ചെയ്തു. ഒരു പിഞ്ചു ജീവൻ രക്ഷിക്കുന്നതിൽ സമയോചിതമായി ഫാസിൽ നടത്തിയ ഇടപെടൽ പ്രശംസകൾക്കും അപ്പുറമാണെന്നാണ് സഹപ്രവർത്തകർ അഭിപ്രായപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക