ബെംഗളൂരു: പ്രമുഖ എഡ്-ടെക് കമ്പനിയായ ബൈജൂസ് തങ്ങളുടെ കോഡിങ് പ്ലാറ്റ്ഫോമായ വൈറ്റ്ഹാറ്റ് ജൂനിയർ അടച്ചുപൂട്ടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. രണ്ട് വർഷം മുമ്പ് 300 മില്യൺ യുഎസ് ഡോളറിന് ഏറ്റെടുത്ത ഈ പ്ലാറ്റ്ഫോം സമീപകാലത്ത് കമ്പനി നേരിട്ട പ്രതിസന്ധി കാരണം അടച്ചുപൂട്ടുകയാണെന്നാണ് റിപ്പോർട്ടുകൾ. അടുത്തിടെ 12,000 ജീവനക്കാരെ പിരിച്ചുവിടാൻ ബൈജൂസ് തീരുമാനിച്ചിരുന്നു. കേരളത്തിലുൾപ്പടെയുള്ള ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചിരുന്നു.
ബൈജൂസ് ഇതുവരെ നടത്തിയ 17 ഏറ്റെടുക്കലുകളിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു വൈറ്റ്ഹാറ്റ് ജൂനിയർ. കൊവിഡിന് ശേഷം സ്കൂളുകൾ തുറന്നതോടെ വൈറ്റ്ഹാറ്റ് വഴി കോഡിംഗ് പഠിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു.
അതേസമയം, കമ്പനിക്ക് കീഴിലുള്ള സ്ഥാപനങ്ങളുടെ മൂല്യനിർണയം നടക്കുകയാണെന്നും വൈറ്റ്ഹാറ്റ് ജൂനിയർ അടച്ചുപൂട്ടാൻ തീരുമാനം എടുത്തിട്ടില്ലെന്നും ബൈജൂസ് വക്താവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക