റൂർക്കല: ഹോക്കി ലോകകപ്പിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം ലോകകപ്പ് ചാംപ്യൻമാരെ പരാജയപ്പെടുത്തി ഇന്ത്യ. ജനുവരിയിൽ ഒഡീഷയിൽ നടന്ന ലോകകപ്പ് മത്സരത്തിൽ ചാംപ്യൻമാരായ ജർമനിയെയാണ് ഇന്ത്യ പ്രോ ലീഗ് മത്സരത്തിൽ 3-2 ന് പരാജയപ്പെടുത്തിയത്. സുഖ്ജീത് സിങ്ങാണ് ഇന്ത്യയ്ക്കായി ഇരട്ടഗോൾ നേടിയത്. ക്യാപ്റ്റൻ ഹർമൻപ്രീത് സിങും ഇന്ത്യയ്ക്കായി ഗോൾ നേടി. ലോകകപ്പിന്റെ പ്രീ ക്വാർട്ടർ ഫൈനലിൽ ഇന്ത്യ പുറത്തായിരുന്നു.
ബിർസ മുണ്ട സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 42-ാം മിനിറ്റ് വരെ ഇന്ത്യ 3-0 ന് മുന്നിലായിരുന്നു. 30-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഹർമൻ പ്രീതാണ് ഇന്ത്യക്കായി അക്കൗണ്ട് തുറന്നത്. 31- ാം മിനിറ്റിലും 42-ാം മിനിറ്റിലും സുഖ്ജീത് ലീഡുയർത്തി. 44-ാം മിനിറ്റിലും 57-ാം മിനിറ്റിലും ജർമ്മനി രണ്ട് ഗോളുകൾ തിരിച്ചടിച്ചു. ക്രെയ്ഗ് ഫുൾട്ടൺ ഇതുവരെ ചുമതലയേറ്റിട്ടില്ലാത്തതിനാൽ ഡേവിഡ് ജോണാണ് ഇന്ത്യയെ പരിശീലിപ്പിച്ചത്. ഇന്ത്യ ഇന്ന് ഓസ്ട്രേലിയയെയും നാളെ രണ്ടാം പാദത്തിൽ ജർമ്മനിയെയും നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക