തൃശൂർ : ഓട്ടോ ഡ്രൈവറായ ജോസ് മണിക്കും, വിദ്യാർത്ഥിയായ അഭിജിത്തിനും കഴിഞ്ഞ ദിവസം ഒരിക്കലും മറക്കാനാകില്ല. ഒരു നിമിഷം അഭിജിത് ജീവിതത്തിൽ മിന്നൽ മുരളി ആയപ്പോൾ ഓട്ടോ ഡ്രൈവർക്ക് ലഭിച്ചത് പുതുജീവൻ.
ഓട്ടോ ഓടിക്കൊണ്ടിരിക്കേ അബോധാവസ്ഥയിലായ ഡ്രൈവറെ പിന്നാലെ ബൈക്കിൽ എത്തിയ അഭിജിത് അതി സാഹസികമായി വലിച്ച് താഴെയിട്ട് രക്ഷിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ഓട്ടോ കനാലിലേക്ക് മറിഞ്ഞ് വലിയൊരു അപകടമാണ് ഒഴിവായത്. തൃശൂർ വടക്കാഞ്ചേരിയിലാണ് ഒരു ആക്ഷൻ സിനിമക്ക് സമാനമായ സംഭവങ്ങൾ അരങ്ങേറിയത്.
കോളേജിലെ എൻ.സി.സി ക്യാമ്പിൽ പങ്കെടുക്കുന്നതിനായി മുണ്ടത്തിക്കോട് സ്വദേശിയായ അഭിജിത് ബൈക്കിൽ വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു. മുന്നിൽ പോകുന്ന ഓട്ടോയുടെ പോക്ക് അത്ര പന്തിയല്ലെന്ന് തോന്നിയതോടെയാണ് ഡ്രൈവർ അബോധാവസ്ഥയിലാണെന്ന് മനസ്സിലായത്. സമയമൊട്ടും പാഴാക്കാതെ അഭിജിത് ഡ്രൈവറെ രക്ഷിക്കുകയായിരുന്നു. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഡ്രൈവറുടെ ആരോഗ്യനില തൃപ്തികരമാണ്. പാർളിക്കോട് ഗ്രാമക്കാർക്ക് ഇപ്പോൾ മിന്നൽ മുരളിയും, സൂപ്പർമാനും എല്ലാം അഭിജിത് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക