തിരുവനന്തപുരം: വേനൽക്കാലത്ത് കുഞ്ഞുങ്ങളെ പ്രത്യേകം കരുതണമെന്ന് ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. അങ്കണവാടികളും ഡേ കെയർ സെന്ററുകളും പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികൾക്ക് പോഷകസമൃദ്ധമായ ഭക്ഷണവും മറ്റും നൽകേണ്ടതിനാൽ അങ്കണവാടികൾ പ്രവർത്തിക്കാതിരുന്നാൽ ബുദ്ധിമുട്ടാകും. താപനില ഉയരുന്നതിനാൽ കുട്ടികൾക്ക് നിർജ്ജലീകരണം ഉണ്ടാകാതെ നോക്കണം. കുട്ടികൾക്ക് ധാരാളം വെള്ളം നൽകണം. ചൂട് അധികമേൽക്കാത്ത സ്ഥലങ്ങളിൽ കുട്ടികളെ ഇരുത്തണം. ഇതു സംബന്ധിച്ച് വനിതാ ശിശുവികസന വകുപ്പ് മാർഗനിർദേശം പുറപ്പെടുവിച്ചു. എല്ലാ അങ്കണവാടികളും മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
അങ്കണവാടികളിലെ കുട്ടികളെ രാവിലെ 10 മുതൽ വൈകിട്ട് 3.30 വരെ അങ്കണവാടിക്ക് പുറത്തുള്ള പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ അനുവദിക്കരുത്, അങ്കണവാടിക്കുള്ളിൽ വായുസഞ്ചാരം ഉറപ്പാക്കണം, കുട്ടികൾ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക, കുട്ടികൾക്ക് നൽകുന്ന വെള്ളം തിളപ്പിച്ചാറ്റിയതാണെന്ന് ഉറപ്പാക്കുക, കുട്ടികൾക്ക് ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, മോരുവെള്ളം എന്നിവ നൽകുക, കുട്ടികൾക്ക് നൽകുന്ന ഭക്ഷണത്തിൽ പഴങ്ങൾ ഉൾപ്പെടുത്തണം, ഫാൻ സൗകര്യം ലഭ്യമല്ലാത്ത അങ്കണവാടികളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ഇവ ലഭ്യമാക്കാൻ ശിശുവികസന ഓഫീസർമാർ നടപടി സ്വീകരിക്കണം, ഇളം നിറത്തിലുള്ളതും അയഞ്ഞതുമായ കോട്ടൺ വസ്ത്രങ്ങൾ കഴിയുന്നത്ര ധരിച്ച് കുട്ടികളെ അങ്കണവാടിയിലേക്ക് കൊണ്ടുപോകാൻ മാതാപിതാക്കളോട് നിർദ്ദേശിക്കണം, കുടകൾ, വെളുത്ത കോട്ടൺ തൊപ്പികൾ മുതലായവ ഉപയോഗിക്കാൻ നിർദ്ദേശിക്കണം, ചെരുപ്പ് ധരിക്കാതെ നടക്കരുതെന്ന് കുട്ടികളോട് നിർദ്ദേശിക്കുക. എന്നിങ്ങനെ മാർഗനിർദേശത്തിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക