ന്യൂഡല്‍ഹി: പുതിയ ആഗോള ഭീകരതാ സൂചികയിൽ തീവ്രവാദം ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ അഫ്ഗാനിസ്ഥാൻ ഒന്നാം സ്ഥാനം നിലനിർത്തി. രാജ്യത്തിന്റെ ആക്രമണങ്ങൾ 75 ശതമാനവും തുടർന്നുള്ള മരണങ്ങൾ 58 ശതമാനവും കുറഞ്ഞിട്ടും അഫ്ഗാനിസ്ഥാൻ തുടർച്ചയായ നാലാം വർഷവും പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി. അതേസമയം അഫ്ഗാനിസ്ഥാന്റെ അയൽരാജ്യമായ പാകിസ്ഥാൻ പട്ടികയിൽ ആറാം സ്ഥാനത്തും ഇന്ത്യ പതിമൂന്നാം സ്ഥാനത്തുമാണ്.
ജിടിഐയുടെ (ഗ്ലോബൽ ടെററിസിം ഇൻഡക്സ് 2023) ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് 2022 ൽ അഫ്ഗാനിസ്ഥാനിൽ 633 മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. 2022 ൽ 866 പേരാണ് തീവ്രവാദവുമായി ബന്ധപ്പെട്ട് രാജ്യത്ത് കൊല്ലപ്പെട്ടത്. ഇതിൽ നിന്ന് ഗണ്യമായ കുറവുണ്ടായെങ്കിലും പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി. 2022 ഓഗസ്റ്റിൽ അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിനുശേഷം ഇസ്ലാമിക് സ്റ്റേറ്റ്-ഖൊറാസാൻ (ദായിഷ്) ലോകത്തിലെ ഏറ്റവും സജീവമായ തീവ്രവാദ സംഘടനയായി മാറിയതായും റിപ്പോർട്ടിൽ പറയുന്നു. 2022 ൽ അഫ്ഗാനിസ്ഥാനിൽ നടന്ന മൊത്തം മരണങ്ങളിൽ 67 ശതമാനവും ഇസ്ലാമിക് സ്റ്റേറ്റ്-ഖൊറാസാൻ മൂലമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
പാക്കിസ്ഥാനിൽ ഭീകരതയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം 643 പേരാണ് കൊല്ലപ്പെട്ടത്. പത്ത് വർഷത്തിനിടെയുണ്ടായ മരണങ്ങളിലെ ഏറ്റവും ഉയർന്ന വർദ്ധനവാണിത്. മരിച്ചവരിൽ 55 ശതമാനവും പാക് സൈനികരാണ്. നിരക്ക് ഉയർന്നതോടെ പാക്കിസ്ഥാൻ പട്ടികയിൽ ആറാം സ്ഥാനത്തെത്തി.
അതേസമയം പട്ടികയിൽ ഇന്ത്യ പതിമൂന്നാം സ്ഥാനത്താണ് ഉള്ളത്. അതായത് ആദ്യ 25 രാജ്യങ്ങളുടെ കൂടെ ഇന്ത്യയും ഉൾപ്പെട്ടിരിക്കുന്നു. റഷ്യ ഉക്രൈൻ യുദ്ധം നിലനിൽക്കുന്ന പശ്ചാത്തലത്തിലും റഷ്യയുടെ സ്ഥാനം പട്ടികയിൽ അമേരിക്കയ്ക്കും താഴെയാണെന്നുള്ളത് ഏറെ ശ്രദ്ധേയമാണ്. അമേരിക്ക മുപ്പതാം സ്ഥാനത്തും റഷ്യ 45ാം സ്ഥാനത്തുമാണ് പട്ടികയിൽ. ഉക്രൈൻ എഴുപത്തിമൂന്നാം സ്ഥാനത്താണ്. അഫ്ഗാനിസ്ഥാന്, ബുര്‍കിനോ ഫാസോ, സോമാലിയ, മാലി, സിറിയ, പാകിസ്ഥാന്, ഇറാഖ്, നെജീരിയ, മ്യാന്മാര്, നിഗര്‍ എന്നിവയാണ് പട്ടികയിലെ ആദ്യ 10 സ്ഥാനങ്ങളിലുള്ള രാജ്യങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക