മീററ്റ് : പഠിച്ച് ഡോക്ടർ ആകണമെന്നായിരുന്നു സന ഖാന്റെ ലക്ഷ്യം. പക്ഷേ സ്വപ്നത്തിൽ എത്തിയില്ലെങ്കിലും നഗരത്തിലെ മാലിന്യങ്ങൾ നീക്കി ആരോഗ്യമുള്ളൊരു സമൂഹത്തിനായി പ്രയത്നിക്കാൻ സാധിച്ചതിന്റെ സംതൃപ്തിയിലാണ് ഇന്ന് സന.
ഉത്തർപ്രദേശിലെ മീററ്റിൽ നിന്നുള്ള സന ഖാൻ മാലിന്യ നിർമാർജനത്തിൽ ശാസ്ത്രീയമായും, സാമ്പത്തികപരമായും നേട്ടം കൊയ്യുന്നതിന്റെ കഥയാണിത്. മെഡിസിന് പഠിക്കാൻ ആഗ്രഹിച്ചെങ്കിലും എൻട്രൻസ് പാസാവാത്തതിനാൽ എഞ്ചിനീയറിംഗിന് ചേർന്ന സന, ഒരു പ്രൊജക്ടിന്റെ ഭാഗമായാണ് മണ്ണിര കമ്പോസ്റ്റിനെക്കുറിച്ച് മനസിലാക്കുന്നത്. തുടർന്ന് കമ്പോസ്റ്റിനായുള്ള മണ്ണിരകളെ സ്വന്തമായി വളർത്താൻ തുടങ്ങി. 2014ൽ എസ്.ജെ. ഓർഗാനിക്സ് മണ്ണിര കമ്പോസ്റ്റിങ്ങ് കമ്പനി സ്ഥാപിച്ച സന നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മാലിന്യങ്ങൾ ശേഖരിക്കാൻ തുടങ്ങി.
2020 ൽ മാത്രം 500 ടൺ മാലിന്യമാണ് കമ്പനി ശേഖരിച്ചത്. ഒരു മാസം 150 ടൺ കമ്പോസ്റ്റ് നിർമ്മിക്കുന്ന കമ്പനിക്ക് 1 കോടിയിലേറെ വരുമാനവുമുണ്ട്. 30 തിലധികം യുവാക്കൾക്ക് തൊഴിൽ നൽകാനും തന്റെ സംരംഭത്തിലൂടെ സന ഖാന് സാധിച്ചു. മാലിന്യനിർമാർജനത്തെക്കുറിച്ചും, ജൈവ വളത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പുതുതലമുറക്ക് കൂടുതൽ മനസ്സിലാകുന്നതിനായി മീററ്റിലെ സ്കൂളുകളിൽ ക്ലാസുകൾ സംഘടിപ്പിക്കുന്നതിലും സന സമയം കണ്ടെത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക