ബീഹാർ : ആയിരക്കണക്കിന് റോഡ് അപകടങ്ങളാണ് ഒരു ദിവസം ഇന്ത്യയിൽ നടക്കുന്നത്. അതിൽ കൂടുതലായി അപകടത്തിൽപെടുന്നതാവട്ടെ ഇരുചക്രവാഹനക്കാരും. ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവരെ ബോധവൽക്കരിക്കുകയും, സൗജന്യമായി ഹെൽമെറ്റ് നൽകുകയും ചെയ്ത് ശ്രദ്ധ നേടുകയാണ് ഇന്ത്യയുടെ ‘ഹെൽമെറ്റ് മാൻ.’
ബീഹാറിൽ നിന്നുള്ള രാഘവേന്ദ്ര കുമാറാണ് അശ്രദ്ധ മൂലമുള്ള റോഡ് അപകടങ്ങൾ കുറയ്ക്കാൻ തന്നാൽ കഴിയും വിധം ജനമധ്യത്തിലേക്ക് ഇറങ്ങിചെന്ന് പ്രവർത്തിക്കുന്നത്. 2014 ൽ പ്രിയ സുഹൃത്ത് ഭയാനകമായൊരു ബൈക്ക് അപകടത്തിൽ മരണപ്പെട്ടതിനെ തുടർന്നാണ് ഹെൽമെറ്റ് ധരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം പ്രചാരണം ആരംഭിക്കുന്നത്. ഹെൽമെറ്റ് ധരിക്കാത്തതിനാൽ തലയിൽ ഗുരുതരമായി മുറിവേറ്റ സുഹൃത്ത് 8 ദിവസത്തോളം വെന്റിലേറ്ററിൽ കിടന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇനിയൊരു ജീവനും റോഡിൽ പൊലിയരുതെന്നാണ് ഓരോ ഹെൽമെറ്റ് കൈമാറുമ്പോഴും അദ്ദേഹം ആഗ്രഹിക്കുന്നത്. കഴിഞ്ഞ 9 വർഷമായി അദ്ദേഹം ഇത് തുടരുന്നു. ഗ്രേറ്റർ നോയിഡയിലെ വീടും, ഭാര്യയുടെ ആഭരണങ്ങളും വിറ്റ് വരെ ഹെൽമെറ്റ് വാങ്ങുന്നതിനായി അദ്ദേഹം പണം കണ്ടെത്തി. സമൂഹമാധ്യമങ്ങളിലും സജീവമായ ഹെൽമെറ്റ് മാന്റെ ഒരു വീഡിയോയും അടുത്തിടെ വൈറലായിരുന്നു. ഹെൽമെറ്റ് ധരിച്ചുകൊണ്ട് കാറിൽ സഞ്ചരിച്ച് ബൈക്ക് യാത്രികരായ യുവാക്കൾക്ക് ഹെൽമെറ്റ് നൽകുന്ന വീഡിയോ കണ്ട് നിരവധി ആളുകൾ ആണ് അഭിനന്ദനം രേഖപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക