നീലേശ്വരം : അരുമകളായി വീടുകളിൽ ഇന്ന് പല ജീവികളെയും ഓമനിച്ച് വളർത്തുന്നുണ്ട്. എന്നാൽ തവളകളെ പൊന്നുപോലെ സംരക്ഷിച്ച് ശ്രദ്ധ നേടുകയാണ് ഒരു കുടുംബം.
നീലേശ്വരം നഗരസഭാ മുൻകൗൺസിലറും കോയാമ്പുറം സ്വദേശിയുമായ കെ.വി ഗീതയും കുടുംബവുമാണ് തവളകളെ ജീവനുതുല്യം സ്നേഹിച്ച് സംരക്ഷിച്ചു വരുന്നത്. മൃഗങ്ങളോടും മറ്റും ചെറുപ്പം മുതൽ വളരെയധികം അനുകമ്പ പ്രകടിപ്പിച്ചിരുന്ന ഗീത 3 വർഷം മുൻപ് ഒരു മഴക്കാലത്ത് വീട്ടിലേക്ക് കയറി വന്ന തവളയെ പരിപാലിച്ചു തുടങ്ങിയതാണ് ഈ അത്യപൂർവ്വ സൗഹൃദത്തിന്റെ തുടക്കം. ഇടയ്ക്ക് വീട്ടിൽ വളർത്തുന്ന കോഴിക്കുഞ്ഞുങ്ങളെ പിടിച്ചു തിന്നാൻ തുടങ്ങിയതോടെ അടുത്തുള്ള പുഴയിൽ ഉപേക്ഷിച്ചെങ്കിലും, രണ്ട് ദിവസത്തിന് ശേഷം അത് തിരിച്ചെത്തുകയായിരുന്നു.
പിന്നീട് ഒരു ബക്കറ്റിൽ വെള്ളം നിറച്ച് തവളക്ക് താമസിക്കാൻ ഇടമൊരുക്കി. താമസിയാതെ തന്നെ വീട്ടുകാരുമായി തവള അടുക്കുകയും ചെയ്തു. ഇപ്പോൾ കയ്യിൽ എടുത്തു നടക്കുന്നതെല്ലാം തവളക്ക് പൂർണ്ണ സന്തോഷം. വലുപ്പം കൂടിയ ഇന്ത്യൻ ബുൾ ഫ്രോഗ് അഥവാ പോക്കാച്ചി തവളയാണിത്. ഈ ഇനത്തിൽപെട്ട 6 തവളകളാണ് ഇപ്പോൾ ഗീതയുടെ വീട്ടിൽ ഉള്ളത്. കാലിച്ചാനടുക്കം ഗവ ഹൈസ്കൂൾ അധ്യാപകനായ കെ.പി ബാബുവാണ് ഗീതയുടെ ഭർത്താവ്. അശ്വതി, ആരതി എന്നിവരാണ് മക്കൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക