ചെന്നൈ: രണ്ടാം തവണയും ഓൺലൈൻ ചൂതാട്ട നിരോധന ബിൽ ഏകകണ്ഠമായി പാസാക്കി തമിഴ്നാട് നിയമസഭ. നേരത്തെ ഇതേ ബിൽ നിയമസഭ പാസാക്കി ഗവർണർ ആർ എൻ രവിക്ക് അയച്ചിരുന്നുവെങ്കിലും ബിൽ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം തിരിച്ചയക്കുകയായിരുന്നു. ഇക്കാര്യത്തിൽ നിയമനിർമ്മാണം നടത്താൻ നിയമസഭയ്ക്ക് അധികാരമില്ലെന്നും ബിൽ പല കോടതി വിധികൾക്കും വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഗവർണർ തിരിച്ചയച്ചത്.
ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇതേ ബിൽ വീണ്ടും നിയമസഭയിൽ അവതരിപ്പിച്ചത്. ഓൺലൈൻ ചൂതാട്ടത്തിൽ പണം നഷ്ടപ്പെട്ടതിനെ തുടർന്ന് 41 പേർ ആത്മഹത്യ ചെയ്തിരുന്നു. ഇതിൽ 17 ലക്ഷം രൂപ നഷ്ടമായ സുരേഷ് കുമാർ തന്റെ ആത്മഹത്യാക്കുറിപ്പിൽ ഓൺലൈൻ ചൂതാട്ടം നിയമം മൂലം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും ബിൽ അവതരിപ്പിക്കുന്നതിനിടെ സ്റ്റാലിൻ പറഞ്ഞു.
തമിഴ്നാട് സർക്കാർ നിയമിച്ച ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് കെ. ചന്ദ്രുവിന്റെ നേതൃത്വത്തിലുള്ള സമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബിൽ തയ്യാറാക്കിയത്. പൊതുജനങ്ങളിൽ നിന്നും സമിതി അഭിപ്രായം തേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക