വധശിക്ഷ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ആമയൂർ കൂട്ടക്കൊലക്കേസിലെ പ്രതി റെജികുമാർ സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി വിധി തെറ്റായ നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണെന്നും സാഹചര്യതെളിവുകൾ ചൂണ്ടിക്കാട്ടിയാണ് വിധിയെന്നും റെജികുമാർ ഹർജിയിൽ പറയുന്നു.
കേസിൽ ആരോപിക്കപ്പെടുന്ന കൊലപാതകങ്ങൾക്ക് ഒരു ദൃക്സാക്ഷി പോലുമില്ല. കേസിൽ പോലീസിന്റെ കണ്ടെത്തലുകളിൽ പലതും തെറ്റാണ്. തെറ്റായ നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് വധശിക്ഷ വിധിച്ചതെന്നും അതിനാൽ ശിക്ഷ റദ്ദാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.
അപൂർവം കേസുകളിൽ മാത്രമേ വധശിക്ഷയുള്ളൂവെന്നാണ് നേരത്തെയുള്ള സുപ്രീം കോടതി വിധികൾ. മാനസാന്തരത്തിന്റെ സാധ്യത പരിഗണിക്കാതെയാണ് ഹൈക്കോടതിയും വിചാരണക്കോടതിയും പ്രതികൾക്ക് ശിക്ഷ വിധിച്ചതെന്നും ഹർജിയിൽ ആരോപിക്കുന്നു. അഭിഭാഷകനായ മുകുന്ദ് പി ഉണ്ണിയാണ് റെജികുമാറിന് വേണ്ടി ഹർജി നൽകിയത്.
2008ൽ ആണ് കേരളത്തെ ഞെട്ടിച്ച ആമയൂർ കൂട്ടക്കൊലപാതകം നടന്നത്. കാമുകിയോടൊപ്പം ജീവിക്കാനായി റെജികുമാർ ഭാര്യയേയും നാലു മക്കളേയും കൊലപ്പെടുത്തിയെന്നാണ് കേസ്.
ഭാര്യ ലിസി (38), മക്കളായ അമലു (12), അമൽ (10), അമല്യ (എട്ട്), അമന്യ (മൂന്ന്) എന്നിവരാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. ഭാര്യയെയും മക്കളെയും മൂന്നുഘട്ടമായി കഴുത്തിൽമുറുക്കി ശ്വസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് കുറ്റപ്പത്രത്തിൽ പറയുന്നു.
ലിസിയുടെ ജഡം സെപ്ടിക് ടാങ്കിലും അമലിന്റെയും അമന്യയുടെയും ജഡങ്ങൾ വീടിനടുത്തെ പൊന്തക്കാട്ടിലും അമലു, അമന്യ എന്നിവരുടെ മൃതദേഹങ്ങൾ വീട്ടിനുള്ളിലുമാണ് കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക