തൃശൂർജില്ലയിലെ അവണൂരിൽ അച്ഛന് വിഷം നൽകി കൊലപ്പെടുത്തിയ മകനെ ഇന്ന് കോടതിയിൽ ഹാജരാക്കും. അവണൂർ സ്വദേശിയായ ശശീന്ദ്രനെ കടലക്കറിയിൽ വിഷം കലർത്തി നൽകി കൊലപെടുത്തിയതാണെന്ന് ആയുർവേദ ഡോക്ടറായ മകൻ മയൂര നാഥൻ ഇന്നലെ കുറ്റസമ്മതം നടത്തിയിരുന്നു.
ഓൺലൈനായി വരുത്തിയ വിഷ പദാർഥങ്ങൾ ചേർത്ത് മയൂരനാഥൻ തന്നെയാണ് വിഷക്കൂട്ട് തയ്യാറാക്കിയത്. കടലക്കറിയിൽ കലർത്തി അച്ഛന് നൽകുകയായിരുന്നു. അച്ഛൻ ശശീന്ദ്രനെ മാത്രമായിരുന്നു മയൂരനാഥൻ ലക്ഷ്യമിട്ടത്.
ശശീന്ദ്രൻ കഴിച്ചു ബാക്കി വന്ന കടലക്കറി വീട്ടിലെ പ്രധാന കറിപ്പാത്രത്തിൽ രണ്ടാനമ്മ തിരിച്ചിട്ടതിനാലാണ് മറ്റ് നാലു പേർക്കു കൂടി വിഷബാധയേറ്റത്. മയൂരനാഥൻ ഒഴികെ മറ്റെല്ലാവരും കടലക്കറി കഴിക്കുകയും ചെയ്തു. ഇതാണ് കേസ് വേഗത്തിൽ തെളിയാൻ കാരണമായത്.
എംബിബിഎസിന് സീറ്റ് കിട്ടാനുള്ള മാർക്ക് മയൂരനാഥന് ഉണ്ടായിരുന്നു. എന്നാൽ ആയുർവേദ ഡോക്ടറാകാനായിരുന്നു പ്രതിക്ക് താത്പര്യം. വീടിന് മുകളിൽ സ്വന്തമായി ആയുർവേദ ലാബുണ്ടാക്കിയ മയൂരനാഥൻ ഇവിടെ മരുന്നുകൾ സ്വന്തമായി നിർമ്മിക്കാറുണ്ടായിരുന്നു. ഇവിടെ തന്നെയാണ് അച്ഛനെ വകവരുത്താനുള്ള വിഷക്കൂട്ടും തയ്യാറാക്കിയതെന്നാണ് വിവരം.
തന്റെ അമ്മ മരിച്ച് ഒരു വർഷത്തിനുള്ളിൽ തന്നെ അച്ഛൻ പുനർ വിവാഹം കഴിച്ചതിൽ മയൂരനാഥന് ദേഷ്യമുണ്ടായിരുന്നു. 15 വർഷത്തോളം മയൂരനാഥൻ ഈ പകയുമായി ജീവിച്ചു എന്നാണ് റിപ്പോർട്ടുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക