രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമെതിരെ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ രംഗത്ത്. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത് കോടതിയാണെന്നും രാജ്യത്തെ നിയമങ്ങളെ ബഹുമാനിക്കണമെന്നും അമിത്ഷാ പ്രതികരിച്ചു.
കറുത്ത വസ്ത്രം അണിഞ്ഞ് വന്നാണ് കോൺഗ്രസ് പ്രതിഷേധിച്ചത്. നടപടികൾ മുന്നോട്ട് കൊണ്ട് പോകാൻ കഴിയാതെ സഭാ സമ്മേളനം അവസാനിച്ചത് ചരിത്രത്തിൽ ആദ്യമാണ്. പ്രതിപക്ഷം ജനാധിപത്യത്തിന് വലിയ നാണക്കേടാണ് വരുത്തി വെച്ചത്. വിദേശത്ത് പോയി ഇന്ത്യക്കെതിരെ നുണ പ്രചരണം നടത്തി. ഇത് പാടില്ലായിരുന്നു. രാഹുൽ ഗാന്ധിക്ക് മറുപടി നൽകാൻ ബി.ജെ.പിയുടെ പ്രവർത്തകർ തയ്യാറാണം. അമിത് ഷാ പറഞ്ഞു.
കോടതി ശിക്ഷിച്ചതിന് ശേഷം അംഗത്വം നഷ്ടപ്പെട്ട ഒരേയൊരു രാഷ്ട്രീയക്കാരൻ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയല്ലെന്നും അതിനെക്കുറിച്ച് കരയാനും പ്രതിഷേധിക്കാനും ഒന്നുമില്ലെന്നും അമിത് ഷാ വ്യക്തമാക്കി. കീഴ്ക്കോടതി വിധിക്കെതിരെ രാഹുലിന് മേൽക്കോടതിയെ സമീപിക്കാം.
പകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ഷാ കൂട്ടിച്ചേർത്തു. ”തൻറെ ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം അപ്പീൽ നൽകിയിട്ടില്ല. എന്തൊരു അഹങ്കാരമാണിത്? നിങ്ങൾക്ക് അനുകൂലമായിട്ടുള്ളത് വേണമെന്നാണോ? കോടതി വിധിയുടെ പേരിൽ അയോഗ്യനാക്കപ്പെടുന്ന ആദ്യത്തെ രാഷ്ട്രീയക്കാരനല്ല രാഹുൽ.
ഇതിലും വലിയ സ്ഥാനത്തിരുന്ന അനുഭവ സമ്പത്തുള്ള രാഷ്ട്രീയക്കാർക്ക് അംഗത്വം നഷ്ടമായിട്ടുണ്ട്. മുൻ മുഖ്യമന്ത്രിമാരായ ലാലു പ്രസാദ് (ബിഹാർ), ജെ ജയലളിത (തമിഴ്നാട്) എന്നിവരുൾപ്പെടെ 17 രാഷ്ട്രീയ നേതാക്കൾ നിയമസഭയിലോ പാർലമെൻറിലോ അംഗമായിരുന്നപ്പോൾ കോടതി ശിക്ഷിച്ചിട്ടുണ്ടെന്നും അവർക്ക് ഗാന്ധിയെക്കാൾ കൂടുതൽ അനുഭവപരിചയമുണ്ടെന്നും” അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക