കുറച്ച് വർഷങ്ങളായി കേരളത്തിൽ തങ്ങളുടെതായ ഒരു സ്ഥാനം കെട്ടിയുയർത്തണമെന്ന ലക്ഷ്യത്തിന് പിറകെയാണ് ബിജെപി.കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പല ഇടങ്ങളിലും മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും ഉണ്ടായിരുന്ന ഒരു സീറ്റ് കൂടി കൈവിട്ടുപോയതല്ലാതെ ബിജെപിക്ക് ഒന്നും നേടാനായില്ല. എന്നാൽ ഇത്തവണ എങ്ങനെയെങ്കിലും കേരളത്തിൽ അക്കൗണ്ട് തുറക്കണമെന്ന വാശിയിലാണ് ബിജെപി.
ഇപ്പോഴിതാ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഒരു സൂപ്പർ സ്റ്റാറിനെ കളത്തിലിറക്കി വോട്ട് പരമാവധി പിടിക്കാനാണ് ബിജെപിയുടെ നീക്കം. മറ്റാരുമല്ല നടൻ ഉണ്ണി മുകുന്ദനെയാണ് ഇത്തവണ ബിജെപി കളത്തിലിറക്കുന്നത്. ഉണ്ണി മുകുന്ദൻ പാലക്കാട് സ്ഥാനാർഥിയായി മത്സരിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്.ഹിന്ദു വോട്ട് ഏകീകരിക്കുന്നതോടൊപ്പം ഉണ്ണി മുകുന്ദന്റെ ജനപ്രിയതയും വോട്ടായി മാറുമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടൽ.
എ ക്ലാസ്സ് മണ്ഡലം ആയത് കൊണ്ട് തന്നെ മികച്ച സ്ഥാനാർത്ഥിയെ ഇറക്കി പാലക്കാട്ടിലൂടെ ലോക്സഭയിൽ അക്കൗണ്ട് തുറക്കാം എന്ന പ്രതീക്ഷയിലാണ് കേരളത്തിലെ ബിജെപി നേതൃത്വം. നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് നിയോജക മണ്ഡലത്തിന് പുറമെ മലമ്പുഴയിലും, ഷൊർണൂരിലും മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞതും ബിജെപിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നുണ്ട്.
വർഷം ആദ്യം മുതൽ തന്നെ ഉണ്ണി മുകുന്ദനെ വിവിധ പരിപാടികൾക്കായി ബിജെപി പാലക്കാട് ജില്ലയിൽ എത്തിച്ചിരുന്നു. അടുത്തിടെ ഇറങ്ങിയ മാളികപ്പുറം എന്ന ചിത്രത്തിലൂടെ ഹിന്ദു വിഭാഗങ്ങൾക്കിടയിൽ ഉണ്ണി മുകുന്ദന് പ്രത്യേക സ്വീകാര്യത കൈവന്നിട്ടുണ്ട്. ഇതെല്ലാം ഹിന്ദു വോട്ടർമാരെ സ്വാധീനിക്കാൻ സഹായിക്കുമെന്നും വിജയത്തിലേക്ക് നയിക്കുമെന്നുമാണ് ബിജെപി നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.അതേസമയം, കഴിഞ്ഞ തവണ മത്സരിച്ച ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാറിന് ഇക്കുറിയും അവസരം നൽകണമെന്നും പാർട്ടിക്കുളളിൽ അഭിപ്രായമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക