കോഴിക്കോട്: എലത്തൂര്‍ തീവണ്ടി തീവെപ്പു കേസിന് പിന്നില്‍ വ്യക്തമായ ആസൂത്രണം നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതി ഷാരൂഖ് സെയ്ഫി ഡല്‍ഹിയില്‍ നിന്നും കോഴിക്കോട്ടേക്കാണ് ടിക്കറ്റ് എടുത്തതെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.
കോഴിക്കോട്ട് ഇറങ്ങാതെ പ്രതി ഷൊര്‍ണൂരില്‍ ഇറങ്ങിയത് അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാനെന്നാണ് നിഗമനം. ഷൊര്‍ണ്ണൂരില്‍ നിന്നും പ്രതിക്ക് സഹായം ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം കരുതുന്നു. കൃത്യമായ ലക്ഷ്യത്തോടെയാണ് പ്രതി ഡല്‍ഹിയില്‍ നിന്നും പുറപ്പെട്ടതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
തീവയ്പു നടന്ന ആലപ്പുഴ കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ ഷൊര്‍ണ്ണൂരില്‍ നിന്നാണ് ഷാരൂഖ് കയറിയതെന്ന് ഇയാള്‍ സഞ്ചരിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ വഴിയാണ് പൊലീസ് വിവരം അറിയുന്നത്. ഇറങ്ങിയ സ്ഥലത്തിന്റെ പേര് അറിയില്ലെന്നായിരുന്നു ചോദ്യം ചെയ്യലില്‍ ഷാരൂഖിൻറെ മറുപടി.
മാര്‍ച്ച് 31ന് ഡല്‍ഹിയില്‍ നിന്നു കേരള സമ്പര്‍ക്ക ക്രാന്തി എക്സ്പ്രസില്‍ കയറിയ ഷാരൂഖ് ഏപ്രില്‍ 2ന് രാവിലെ 4.49നാണ് ഷൊര്‍ണൂരില്‍ ഇറങ്ങിയത്. വൈകുന്നേരമാണ് ഷാരൂഖ് പെട്രോള്‍ വാങ്ങുന്നതിനായി പമ്പിലേക്ക് പോയത്. രാത്രി 7 19നാണ് എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ പ്രതി കയറുന്നത്. പകല്‍ മുഴുവന്‍ പ്രതി ഷൊര്‍ണ്ണൂരില്‍ എന്ത് ചെയ്യുകയായിരുന്നുവെന്നതിനെ കുറിച്ച് വ്യക്തമായ ചിത്രം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക