വാട്ടർ പ്യൂരിഫയറുകൾ വെള്ളത്തിന്റെ ഗുണം നഷ്ടപ്പെടുത്തും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട് ഓഫ് സയൻസ് ബാംഗളൂരുവിലെ അസിസ്റ്റന്റ് പ്രഫസർ ഡോ. സംബുദ്ധ മിശ്ര പറയുന്നത് ഇങ്ങനെ. വാട്ടർ പ്യൂരിഫയറുകൾ വഴി ലഭിക്കുന്ന വെള്ളത്തിൽ നമുക്ക് ആവശ്യമുള്ള മിനറലുകളും അയണും അടങ്ങിയിട്ടില്ലെന്നാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.
ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശ പ്രകാരം ശുദ്ധമായ കുടിവെള്ളത്തിൽ ആവശ്യമായ ലോഹാംശത്തിന്റെ അളവ് പ്യൂരിഫയർ വഴി ലഭിക്കുന്ന വെള്ളത്തിലില്ല. പ്യൂരിഫയർ വഴി വരുന്ന വെള്ളത്തിൽ ബാക്ടീരിയയുടെ അളവു കുറയുന്നുമില്ല. ബാക്ടീരിയകൾ ഇല്ലാതാക്കാൻ റിവേഴ്സ് ഓസ്മോസിസ് ചെയ്യേണ്ടതില്ല.
ആർ.ഒ വഴി കടത്തിവിടുന്ന എല്ലാ 10 ലിറ്റർ വെള്ളത്തിലും നിങ്ങൾക്ക് മൂന്നു ലിറ്റർ ശുദ്ധ ജലം ലഭിക്കുകയും ബാക്കി ഏഴ് ലിറ്റർ വെള്ളം ആവശ്യത്തിലേറെ ലോഹാംശമടങ്ങിയ നിലയിൽ ഭൂമിയിലേക്ക് ഒഴുക്കി വിടുകയുമാണ് ചെയ്യുന്നത്. അതായത് ശുദ്ധീകരിക്കുന്നതിനേക്കാൾ പ്യൂരിഫയറുകൾ വെള്ളം പാഴാക്കുകയാണ് ചെയ്യുന്നത്.
പശ്ചിമ ബംഗാളിലെ ഹൽദിയയിൽ നടത്തിയ പഠനത്തിൽ ആർ. ഒ വഴി കടത്തിവിടുന്ന വെള്ളത്തിൽ ലെഡ് ഉൾപ്പെടെയുള്ളവയുടെ അളവ് വളരെ കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മുഴുവൻ വെള്ളവും പ്യൂരിഫയറിലൂടെ കടത്തിവിടുന നിലവിലെ സാഹചര്യം ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഒരോ പ്രദേശത്തെയും സാഹചര്യങ്ങൾ പരിഗണിച്ചാണ് പരിഹാരങ്ങൾ നടപ്പാക്കേണ്ടതെന്നും ഡോ. സംബുദ്ധ മിശ്ര പറഞ്ഞു.
ശുദ്ധ ജലം ലഭിക്കുമെന്ന വാഗ്ദാനത്തിനൊപ്പം ആർ.ഒ സംവിധാനം ചെയ്യുന്നത് പ്രകൃതിദത്തമായ എല്ലാ ലവണങ്ങളെയും ഇരുമ്പിനെയും അരിച്ചു കളയുകയാണ്. ഉറുമ്പിനെ കൊല്ലാൻ പീരങ്കി ഉപയോഗിക്കുന്നതുപോലെയാണ് വെള്ളം ശുദ്ധീകരിക്കാൻ വാട്ടർ പ്യൂരിഫയറുകൾ ഉപയോഗിക്കുന്നതെന്ന് ഐ.ഐ.ടി കാൺപൂർ അസോസിയേറ്റ് പ്രഫസർ ഡോ. ഇന്ദ്ര ശേഖർ സെൻ പറഞ്ഞു. വെള്ളത്തിൽ ലയിച്ച എല്ലാ ഖരവസ്തുക്കളെയും അരിച്ചുകളയുകയാണ് ആർ.ഒ സംവിധാനം വഴി ചെയ്യുന്നത്. ‘കൂടുതൽ ശുദ്ധമാക്കുന്ന’ വെള്ളം കുടിക്കാൻ നല്ലതല്ല. ആർ.ഒ സംവിധാനം പുതിയതായതിനാൽ എല്ലാ ലവണങ്ങളും അരിച്ചുകളഞ്ഞ ഇത്തരം ശുദ്ധജലം കുടിക്കുന്നത് മൂലം ഭാവിയിൽ ഉണ്ടായേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങൾ കൃത്യമായി തിരിച്ചറിയാനാകില്ലെന്നും ഇന്ദ്ര സെൻ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക